തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാർഥികൾ സമർപ്പിച്ച നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വിവരം അനുസരിച്ച് സംസ്ഥാനത്ത് 2117 പത്രികകളാണ് ലഭിച്ചിട്ടുള്ളത്. ആകെ സ്ഥാനാർഥികൾ 1252 ആണ്.
പ്രതിപക്ഷ നേതാവ് വിഡി. സതീശൻ ഉൾപ്പടെയുള്ള നേതാക്കൾ അവസാന ദിവസമാണ് പത്രിക നൽകിയത്. പത്രികകൾ പിൻവലിക്കാനുള്ള സമയം വ്യാഴാഴ്ച അവസാനിക്കും. ഇതോടെ, സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം തെളിയും. പോളിങ് ഉദ്യോഗസ്ഥരിൽ പ്രിസൈഡിങ് ഓഫീസർമാർ, ഫസ്റ്റ് പോളിങ് ഓഫീസർ എന്നിവർക്കുള്ള ആദ്യഘട്ട പരിശീലനം ഇന്ന് മുതൽ 29 വരെ നടക്കും.
പരിശീലന കേന്ദ്രങ്ങളിൽ ഇവർക്കുള്ള തപാൽ ബാലറ്റ് ഫോം സമർപ്പിക്കാൻ ക്രമീകരണം ഏർപ്പെടുത്തും. രണ്ടാംഘട്ട പരിശീലനം നടക്കുന്ന കേന്ദ്രത്തിൽ വോട്ട് രേഖപ്പെടുത്താനുള്ള വോട്ടർ ഫെസിലിറ്റേഷൻ സെന്റർ (വിഎഫ്സി) ക്രമീകരിക്കും. രണ്ടും മൂന്നും പോളിങ് ഓഫീസർമാർക്കുള്ള പരിശീലനം രണ്ടാംഘട്ടത്തിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇവർക്ക് ആദ്യഘട്ട പരിശീലനം നടക്കുന്ന ഏതെങ്കിലും കേന്ദ്രത്തിൽ തപാൽ ബാലറ്റിന് അപേക്ഷ സമർപ്പിക്കാം.
140 മണ്ഡലങ്ങളിലെ റിട്ടേണിങ് ഓഫീസർമാർക്കുള്ള രണ്ടാംഘട്ട പരിശീലനം പൂർത്തിയായി. അതേസമയം, പോലീസുകാർക്ക് തപാൽ ബാലറ്റിന് അപേക്ഷിക്കാൻ ഏഴ് ദിവസം വരെ സമയം അനുവദിക്കുമെന്ന് സിഇഒ രത്തൻ യു. ഖേൽക്കർ പറഞ്ഞു. രണ്ടു ദിവസം മാത്രം അപേക്ഷിക്കാൻ നൽകിയതിനാൽ അവസരം നഷ്ടമായെന്ന് പരാതി ഉയർന്നിരുന്നു.
എല്ലാ മുന്നണികളും സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെയും മൽസര ചിത്രം വ്യക്തമായിരിക്കുകയാണ്. കേരളം പോളിങ് ബൂത്തിലെത്താൻ ഇനി 16 നാൾ മാത്രമാണ് ബാക്കി. മൂന്നാം തുടർഭരണം ലക്ഷ്യമിട്ട് സർക്കാരിന്റെ പത്തുവർഷത്തെ ഭരണനേട്ടം പറഞ്ഞ് എൽഡിഎഫും തിരിച്ചുവരവിനൊരുങ്ങി യുഡിഎഫും കേരളത്തിൽ ഒരുമാറ്റം വേണമെന്ന് വാദിച്ച് എൻഡിഎയും കളംനിറയുകയാണ്.
Most Read| നേരിട്ടോ അല്ലാതെയോ യാതൊരുവിധ ചർച്ചയും ഉണ്ടായിട്ടില്ല; ട്രംപിന്റെ വാദം തള്ളി ഇറാൻ






































