പത്തനംതിട്ട: യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാഹുലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് പത്തനംതിട്ട ജില്ലയിൽ നിന്നാണ് തുടങ്ങുക. രാവിലെ 11.45ന് ഹെലികോപ്ടറിൽ അടൂർ വടക്കടത്തുകാവിലെ പോലീസ് ക്യാമ്പിലിറങ്ങുന്ന രാഹുൽ 12.15ന് കെഎസ്ആർടിസി ജങ്ഷനിൽ ചേരുന്ന അടൂർ മണ്ഡലം യുഡിഎഫ് സമ്മേളനം ഉൽഘാടനം ചെയ്യും.
തുടർന്ന് റോഡുമാർഗം പത്തനംതിട്ട നഗരത്തിലെത്തും. ആറൻമുള, കോന്നി, റാന്നി, തിരുവല്ല മണ്ഡലങ്ങളിലെ സംയുക്ത പൊതുസമ്മേളനം ഉച്ചയ്ക്ക് ഒന്നിന് പത്തനംതിട്ട പഴയ ബസ് സ്റ്റാൻഡിൽ ഉൽഘാടനം ചെയ്യും. നാല് മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാർഥികൽ പങ്കെടുത്തും. അതേസമയം, സുരക്ഷാ അനുമതി കിട്ടാത്തതിനാൽ പത്തനംതിട്ടയിൽ റോഡ് ഷോയുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു.
ഇതിന് ശേഷം പ്രമാടത്തെ ഹെലിപ്പാഡിൽ നിന്ന് കോട്ടയത്തേക്ക് പോകും. വൈകീട്ട് മൂന്നിന് പാമ്പാടി ബസ് സ്റ്റാൻഡ് മൈതാനം, നാലിന് കോട്ടയം കഞ്ഞിക്കുഴി, അഞ്ചിന് അതിരമ്പുഴ മാർക്കറ്റ് ജങ്ഷൻ എന്നിവിടങ്ങളിൽ പൊതു സമ്മേളനങ്ങളിൽ പങ്കെടുക്കും. തുടർന്ന് കൊച്ചിയിലേക്കും അവിടെ നിന്ന് ഡെൽഹിയിലേക്കും മടങ്ങും.
നാളെ രാവിലെ കണ്ണൂർ വിമാനത്താവളത്തിലിറങ്ങുന്ന രാഹുൽ അവിടെ നിന്ന് ഹെലികോപ്ടറിൽ കലക്ട്രേറ്റ് മൈതാനിയിലെത്തും. രാവിലെ പത്തിന് പോലീസ് മൈതാനിയിൽ നടക്കുന്ന യോഗത്തിൽ പ്രസംഗിക്കും. ജില്ലയിലെ 11 മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാർഥികൾ യോഗത്തിൽ പങ്കെടുക്കും. കണ്ണൂരിലെ പൊതുയോഗത്തിന് ശേഷം രാഹുൽ കോഴിക്കോട്ടേക്ക് പോകും.
നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി 8 നാൾ മാത്രമാണ് ശേഷിക്കുന്നത്. മുന്നണികൾ പ്രചാരണത്തിന്റെ അവസാന ലാപ്പിലേക്ക് കടന്നു. ഡീൽ വിവാദവും എസ്ഡിപിഐ വോട്ട് സ്വീകരിക്കുന്നതും തന്നെയാണ് പ്രചാരണത്തെ ചൂടുപിടിപ്പിക്കുന്നത്. കേരളത്തിൽ ആകെയുള്ള 140 നിയമസഭാ മണ്ഡലങ്ങളിലായി 890 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.
ഏപ്രിൽ ഒമ്പതിനാണ് കേരളം പോളിങ് ബൂത്തിലെത്തുന്നത്. മേയ് നാലിന് ഫലമറിയാം. മൂന്നാം തുടർഭരണം ലക്ഷ്യമിട്ട് സർക്കാരിന്റെ പത്തുവർഷത്തെ ഭരണനേട്ടം പറഞ്ഞ് എൽഡിഎഫും തിരിച്ചുവരവിനൊരുങ്ങി യുഡിഎഫും കേരളത്തിൽ ഒരുമാറ്റം വേണമെന്ന് വാദിച്ച് എൻഡിഎയും കളംനിറയുകയാണ്.
Most Read| ഇത് അത്ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ






































