പത്തനംതിട്ട: കേരളത്തിൽ അത്യുഷ്‌ണം തുടരുകയാണ്. പകൽ സമയങ്ങളിൽ ഉള്ളതുപോലെതന്നെ രാത്രി കാലങ്ങളിലും ചൂട് അസഹനീയമാണ്. താപനിലയ്‌ക്ക് പുറമെ സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് (യുവി) രശ്‌മികളിൽ നിന്നുള്ള ഉയർന്ന വികിരണ തോതും സംസ്‌ഥാനത്തെ 14 ജില്ലകളിലും അതിശക്‌തമാണെന്നാണ് റിപ്പോർട്.
ഇതോടെ, യുവി കിരണങ്ങളുടെ തീവ്രത സൂചിപ്പിക്കുന്ന സൂചികകളും സംസ്‌ഥാന ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച് തുടങ്ങിയിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ കഴിഞ്ഞദിവസത്തെ യുവി വികിരണ തോത് 9 ഇൻഡക്‌സ് വരെ രേഖപ്പെടുത്തിയിരുന്നു. ഇതോടെയാണ് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് പുറപ്പെടുവിച്ച് തുടങ്ങിയത്.
കൊല്ലം ജില്ലയിലെ യുവി മാപിനി കൊട്ടാരക്കരയിലാണ് സ്‌ഥാപിച്ചിരിക്കുന്നത്. ഇവിടെ 9 വരെ കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. പത്തനംതിട്ട ജില്ലയിലെ കോന്നിയിലും കോട്ടയം ജില്ലയിലെ ചങ്ങനാശേരിയിലും ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരും ഇടുക്കി ജില്ലയിലെ മൂന്നാറിലും യുവി തോത് 8 വരെ രേഖപ്പെടുത്തി.
മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ ഇത് 7 വരെയും പാലക്കാട് ജില്ലയിലെ തൃത്താലയിൽ ഇത് 6 വരെയുമെത്തി. കോഴിക്കോട് മുതൽ വടക്കോട്ട് അഞ്ചുമുതൽ മൂന്നുവരെയാണ് വികിരണ തോത്. യുവി ഇൻഡക്‌സ് 6 കടന്നാൽ യെല്ലോ അലർട്ടും 8 മുതൽ 10 വരെ ഓറഞ്ച് അലർട്ടും 11ന് മുകളിൽ റെഡ് അലർട്ടുമാണ്.
ഉഷ്‌ണതരംഗ സാധ്യതയേറി
പകൽ താപനില 38 ഡിഗ്രി വരെ ഉയരാമെന്ന സ്‌ഥിതി സംജാതമായതോടെ അടുത്ത മാസങ്ങളിൽ സംസ്‌ഥാനത്ത് ഉഷ്‌ണതരംഗത്തിനും സാധ്യതയേറി. ശരാശരി താപനിലയിൽ നിന്ന് നാല് മുതൽ അഞ്ചുഡിഗ്രി വരെ താപനില ഉയരുമ്പോഴാണ് ഉഷ്‌ണതരംഗ സാധ്യത സംജാതമാകുന്നത്. സംസ്‌ഥാനത്ത് പല ജില്ലകളിലും ഇപ്പോൾ തന്നെ മൂന്നുഡിഗ്രി വരെ പതിവിലും ചൂട് കൂടുതലാണെന്ന് ദുരന്ത നിവാരണ അതോറിറ്റി തന്നെ പറയുന്നു.
ആരോഗ്യ പ്രശ്‌നങ്ങൾ
സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങൾക്കും ചർമരോഗങ്ങൾക്കും ഇടയാക്കും. തിമിരത്തിനും നേത്ര രോഗങ്ങൾക്കുമുള്ള സാധ്യതയും ഏറെയാണ്. ഉഷ്‌ണമേഖലാ പ്രദേശങ്ങളിലും മലയോരങ്ങളിലും യുവി തോത് പൊതുവെ ഉയർന്നിരിക്കും. പകൽ 11 മുതൽ മൂന്നുവരെയുള്ള സമയത്ത് നേരിട്ട് കൂടുതൽ സമയം വെയിൽ ഏൽക്കാതിരിക്കണമെന്ന് വിദഗ്‌ധർ പറയുന്നു.
ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. പുറത്തേക്ക് പോകുമ്പോൾ കുടയോ തൊപ്പിയോ സൺ ഗ്ളാസോ ഉപയോഗിക്കണം. പുറത്തുള്ള പരിപാടികളിൽ ജാഗ്രതയും നിയന്ത്രണവും വേണം. വളർത്തുമൃഗങ്ങൾക്ക് തണലും തീറ്റയും വെള്ളവും ഉറപ്പാക്കണം.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ