തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ത്യൻ നിർമിത വിദേശമദ്യത്തിനും ബിയറിനും വൈനിനും വില വർധിപ്പിച്ചു. മദ്യനിർമാണ കമ്പനികളുടെ ആവശ്യം കണക്കിലെടുത്താണ് തീരുമാനം. ശരാശരി പത്ത് ശതമാനം വരെയാണ് വിലവർധന. വിവിധ ബ്രാൻഡുകൾക്ക് 10 മുതൽ 50 രൂപ വരെയാണ് വില വർധിക്കുക. വിലവർധന തിങ്കളാഴ്‌ച മുതൽ പ്രാബല്യത്തിൽ വരും.
ബെവ്‌കോയുടെ നിയന്ത്രണത്തിൽ ഉൽപ്പാദിപ്പിക്കുന്ന ജവാൻ റമ്മിനും വില കൂട്ടിയിട്ടുണ്ട്. ജവാന് പത്ത് രൂപയാണ് കൂട്ടിയത്. 640 രൂപയുടെ മദ്യത്തിന് ഇന്ന് 650 രൂപ നൽകണം. പുതുക്കിയ മദ്യ വിളവിവര പട്ടിക ബെവ്‌കോ പുറത്തിറക്കിയിട്ടുണ്ട്. ഇതുപ്രകാരം 62 കമ്പനികളുടെ 341 ബ്രാൻഡുകൾക്ക് വില വർധിക്കും. ചില ബ്രാൻഡുകളുടെ വിലയിൽ മാറ്റമില്ല.
ബെവ്‌കോയും മദ്യക്കമ്പനികളും തമ്മിലുള്ള റേറ്റ് കോൺട്രാക്‌ട് അനുസരിച്ചാണ് മദ്യവില നിശ്‌ചയിക്കുന്നത്. എല്ലാ വർഷവും വിലവർധന കമ്പനികൾ ആവശ്യപ്പെടാറുണ്ട്. ചില വർഷങ്ങളിൽ ഇത് അനുവദിച്ച് നൽകാറുണ്ട്. നിലവിൽ കമ്പനികളുമായി നടത്തിയ ചർച്ചയ്‌ക്ക് ശേഷമാണ് വില വർധിപ്പിച്ചതെന്നാണ് ബെവ്‌കോ സിഎംഡി ഹർഷിത അട്ടല്ലൂരി പറഞ്ഞത്.
Most Read| ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്‌ക്ക്