തിരുവനന്തപുരം: സംസ്‌ഥാനത്ത് കാലവർഷം ശക്‌തി പ്രാപിക്കുന്നു. ബുധനാഴ്‌ച വരെ വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്‌ക്കും മധ്യകേരളത്തിൽ അതിശക്‌തമായ മഴയ്‌ക്കും തെക്കൻ ജില്ലകളിൽ ശക്‌തമായ മഴയ്‌ക്കും സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പ് പ്രവചിക്കുന്നു.
ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും മറ്റന്നാളും കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും മറ്റന്നാൾ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്കൻ മഹാരാഷ്‌ട്ര തീരം മുതൽ വടക്കൻ കേരളം തീരം വരെ ന്യൂനമർദ്ദപാത്തി സ്‌ഥിതി ചെയ്യുന്നതും പടിഞ്ഞാറൻ തീരമേഖലയിൽ അടുത്ത മൂന്ന് ദിവസം കാലവർഷക്കാറ്റ് ശക്‌തി പ്രാപിക്കാൻ സാധ്യതയുള്ളതും കനത്ത മഴയ്‌ക്ക് അനുകൂലഘടകമാണ്. ഇരട്ട ചക്രവാതച്ചുഴി ഭീഷണിയുമുണ്ട്.
ബുധനാഴ്‌ച വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മൽസ്യബന്ധനത്തിന് പോകാൻ പാടില്ല. ഈ തീരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന ശക്‌തമായ കാറ്റിനും സാധ്യതയുണ്ട്. ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ ദേശീയ സമുദ്രസ്‌ഥിതി പഠന ഗവേഷണ കേന്ദ്രം കാസർഗോഡ്, കണ്ണൂർ തീരങ്ങൾക്ക് നാളെ വരെ പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകി.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ







































