തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ മുന്നറിയിപ്പ് തുടരുന്നു. ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്. എന്നാൽ, അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ എല്ലാ ജില്ലകളിലും തീവ്രമഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ ഏറ്റവും പുതിയ മുന്നറിയിപ്പ്. ഈ സമയങ്ങളിൽ മാത്രം ഒമ്പത് ജില്ലകളിലാണ് റെഡ് അലർട് പ്രഖ്യാപിച്ചിരിക്കുന്നത്.
കാസർഗോഡ്, കണ്ണൂർ, വയനാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലാണ് റെഡ് അലർട്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഓറഞ്ച് അലർട്ടും ഈ സമയങ്ങളിൽ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ അത്ര ശക്‌തമായ മഴയ്‌ക്ക് ഇനി സാധ്യതയില്ല. ഈ സീസണിലെ ആദ്യ തീവ്രമഴ ദിവസങ്ങൾ അവസാനിക്കുന്നുവെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.
കേരളാ തീരത്ത് ശക്‌തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യത തുടരുകയാണ്. മൽസ്യബന്ധനത്തിനും വിലക്കുണ്ട്. കാലവർഷക്കെടുതിയിൽ ഇന്നലെ കനത്ത നാശനഷ്‌ടമാണ് സംസ്‌ഥാനത്ത് റിപ്പോർട് ചെയ്‌തത്. പത്തുപേർക്ക് ജീവൻ നഷ്‌ടപ്പെട്ടു. വിഴിഞ്ഞത്ത് നിന്ന് മൽസ്യബന്ധനത്തിന് പോയ ഒമ്പതുപേരെ ഇനിയും കണ്ടെത്താനായിട്ടില്ല. സഹായമാത, ഫാത്തിമമാത എന്നീ വള്ളങ്ങളിലെ തൊഴിലാളികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.
കണ്ണൂർ പാട്യത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ മുതിയങ്ങ സ്വദേശിനി നളിനിക്കായുള്ള തിരച്ചിൽ ഇന്നും തുടരും. ശക്‌തമായ കാറ്റിലും മഴയിലും വീടുകൾക്ക് മുകളിൽ മരം വീണും മണ്ണിടിഞ്ഞും വൻ നാശനഷ്‌ടം ഉണ്ടായി. ട്രാക്കിൽ മരങ്ങൾ വീണ് താറുമാറായ ട്രെയിൻ ഗതാഗതം സാധാരണ നിലയിലേക്ക് എത്തുന്നതേയുള്ളൂ.
മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ കൊട്ടിയൂർ പാൽചുരം റോഡിലൂടെയുള്ള രാത്രിയാത്രാ നിരോധനം തുടരുകയാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തെ മൂന്ന് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും ജില്ലാ കലക്‌ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കൊല്ലം, കോട്ടയം ജില്ലകളിലാണ് അവധി.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ