തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്വകാര്യ പങ്കാളിത്തത്തോടെ ആധുനികവല്‍കരണം നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു നിയമസഭയിൽ പറഞ്ഞു. സ്വന്തം നിലയില്‍ ഇത് നടത്താന്‍ കഴിയുന്ന സാമ്പത്തിക സ്‌ഥിതിയല്ല കെഎസ്ആര്‍ടിസിയിൽ ഉള്ളത്. ബസ് ഷെൽട്ടർ നിർമാണത്തിൽ ഉൾപ്പടെ സ്വകാര്യ പങ്കാളിത്തം നടപ്പാക്കും. ഇക്കാര്യം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇലക്‌ട്രിക് ബസുകൾ വാടകക്ക് എടുത്ത് ഓടിക്കുന്നത് നഷ്‌ടമാണ്. ബസുകൾ പാട്ടത്തിനെടുക്കുന്ന കരാർ പുതുക്കില്ലെന്നും സിഎൻജി ബസുകൾക്ക് പ്രാധാന്യം നൽകുമെന്നും മന്ത്രി പറഞ്ഞു. ശബരിമലയിലേക്ക് എല്ലാ ഡിപ്പോയിൽ നിന്നും പ്രത്യേക സർവീസിനായി 200 ബസുകൾ നൽകിയതായും മന്ത്രി അറിയിച്ചു.
അതേസമയം, ഇന്ധനനികുതി കുറക്കാത്ത സംസ്‌ഥാന സര്‍ക്കാരിനെതിരെ വേറിട്ട പ്രതിഷേധവുമായാണ് പ്രതിപക്ഷം ഇന്ന് സഭയിൽ എത്തിയത്. ഇന്ധന വില ഇന്ന് നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിക്കാന്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെ സൈക്കിളില്‍ ആണ് പ്രതിപക്ഷ എംഎല്‍എമാര്‍ സഭയിലേക്ക് എത്തിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെ ഉള്ളവരായിരുന്നു സൈക്കിളില്‍ സഭയിലേക്ക് യാത്ര ചെയ്‌തത്.
കഴിഞ്ഞ ദിവസം കോവളം എംഎല്‍എ എം വിന്‍സന്റ് സൈക്കിളില്‍ സഭയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ശക്‌തമാക്കുന്നത്. എംഎല്‍എ ഹോസ്‌റ്റലില്‍ നിന്നും നിയമസഭ വരെയായിരുന്നു എംഎൽഎമാരുടെ സൈക്കിള്‍ യാത്ര.
കോൺഗ്രസിനൊപ്പം ഘടകകക്ഷികളുടെ പ്രതിനിധികളും സൈക്കിൾ മാർച്ചിൽ പങ്കെടുത്തു. നാമമാത്രമായി വില കുറച്ച കേന്ദ്ര സർക്കാരിനെതിരെയും നികുതി കുറക്കാൻ തയ്യാറാകാത്ത സംസ്‌ഥാന സർക്കാരിന്റെ നിലപാടിന് എതിരെയുമാണ് പ്രതിഷേധമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു.
Most Read: ദത്ത് വിവാദം; അനുപമ വീണ്ടും സമരത്തിലേക്ക്





































