ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ, നടിമാർ നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ചു നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ. പോരാടുന്ന സ്‌ത്രീകൾക്ക് അഭിവാദ്യമർപ്പിക്കുന്നുവെന്നും കരിയറിലെ ഉയർച്ച വാഗ്‌ദാനം ചെയ്‌ത് ലൈംഗിക പീഡനങ്ങളും വിട്ടുവീഴ്‌ച ചെയ്യാനുള്ള സമ്മർദ്ദവും എല്ലായിടത്തും ഉള്ളതാണെന്നും ഖുശ്ബു എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് 21, 24 വയസുള്ള തന്റെ പെൺമക്കളുമായി സംസാരിച്ചിരുന്നെന്നും അതിജീവിതയോട് അവർ പുലർത്തുന്ന സഹാനുഭൂതിയും വിശ്വാസവും തന്നെ അമ്പരിപ്പിച്ചെന്നും ഖുശ്ബു പറഞ്ഞു. തുറന്നു പറച്ചിൽ ഇന്നാണോ നാളെയാണോ എന്നത് പ്രശ്‌നമല്ല. തുറന്നു പറയണം അത്രമാത്രം. എത്ര നേരത്തെ പറയുന്നോ അത്രയും നേരത്തെ മുറിവുകളുണങ്ങാനും അന്വേഷണം കാര്യക്ഷമമാക്കാനും അത് സഹായിക്കുമെന്നും ഖുശ്ബു വ്യക്‌തമാക്കി.
അപകർത്തിപ്പെടുത്തുന്ന ഭയം, നീ എന്തിനത് ചെയ്‌തു? എന്തിന് വേണ്ടി ചെയ്‌തു? തുടങ്ങിയ ചോദ്യങ്ങളാണ് അവളെ തകർത്ത് കളയുന്നത്. അതിജീവിത എനിക്കും നിങ്ങൾക്കും പരിചയമില്ലാത്തയാൾ ആയിരിക്കും. പക്ഷെ നമ്മുടെ പിന്തുണ അവർക്ക് ആവശ്യമുണ്ട്. അവരെ കേൾക്കാനുള്ള നമ്മുടെ മാനസിക പിന്തുണയും അവർക്ക് വേണം. എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല എന്ന് ചോദിക്കുന്നവർ ഒരു കാര്യം മനസിലാക്കണം. പ്രതികരിക്കാനുള്ള സാഹചര്യങ്ങൾ എല്ലാവർക്കും ഒരുപോലെയാകില്ല- ഖുശ്ബു പറഞ്ഞു.
ഒരു സ്‌ത്രീയെന്നും അമ്മയെന്നും നിലയിൽ, ഇത്തരം അതിക്രമങ്ങൾ ഉണ്ടാക്കുന്ന മുറിവ് ശരീരത്തെ മാത്രമല്ല. ആത്‌മാവിൽ പോലും ആഴ്ന്നിറങ്ങുന്നതാണെന്ന് പറയാനാകും. നമ്മുടെ വിശ്വാസത്തിന്റെ, സ്‌നേഹത്തിന്റെ ശക്‌തിയുടെ അടിത്തറയെ അപ്പാടെയിളക്കുകയാണ് ഇത്തരം ക്രൂരതകൾ. എന്റെ പിതാവിൽ നിന്ന് എനിക്കുണ്ടായ ദുരനുഭവങ്ങൾ തുറന്നുപറയാൻ ഒരുപാട് കാലമെടുത്തു. അത് നേരത്തെ പറയേണ്ടതായിരുന്നുവെന്ന് സമ്മതിക്കുന്നു.
എന്നാൽ, എനിക്കുണ്ടായ ദുരനുഭവം കരിയർ കെട്ടിപ്പടുക്കുന്നതിനായി വിട്ടുവീഴ്‌ച ചെയ്യുന്നതിന് വേണ്ടിയായിരുന്നില്ല. അങ്ങനെയൊരു ദുരനുഭവം എനിക്ക് നേരിടേണ്ടി വന്നിരുന്നെങ്കിൽ എന്നെ സംരക്ഷിക്കേണ്ട കൈകളുടെ ഉടമ തന്നെയാണ് എന്നെ ചൂഷണം ചെയ്‌തത്. നിങ്ങൾ കാണിക്കുക ഐക്യദാർഢ്യം പ്രതീക്ഷയുടെ കിരണങ്ങളാണ്. നീതിയും സഹാനുഭൂതിയും ഇപ്പോഴും ഉണ്ടെന്നതിന്റെ തെളിവ്. ഞങ്ങൾക്കൊപ്പം നിൽക്കുക. ഞങ്ങളെ സംരക്ഷിക്കുക. നിങ്ങൾക്ക് ജീവിതവും സ്‌നേഹവും നൽകുന്ന സ്‌ത്രീകളെ ബഹുമാനിക്കുക- ഖുശ്ബു കൂട്ടിച്ചേർത്തു.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ