ബെംഗളൂരു: വലിയ ജൈവതൻമാത്രകളുടെ ഘടനയെപ്പറ്റി പഠിക്കുന്ന ബയോളജിക്കല്‍ മാക്രോമോളിക്യുലാര്‍ ക്രിസ്‌റ്റലോഗ്രഫി മേഖലയ്‌ക്ക് ഇന്ത്യയില്‍ നേതൃത്വം നല്‍കിയ ജീവ ശാസ്‌ത്രജ്‌ഞൻ ഡോ. എം വിജയന്‍ (81) ബെംഗളൂരുവില്‍ അന്തരിച്ചു. 2007 മുതല്‍ 2010 വരെ ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമിയുടെ പ്രസിഡണ്ടായിരുന്നു. ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ആണവോര്‍ജ വകുപ്പിന്റെ ഹോമി ഭാഭ ചെയറിലെ പ്രൊഫസറാണ്.
മൈക്രോ ബാക്‌ടീരിയല്‍ പ്രോട്ടീനുകളുടെ ഘടന, അവയുടെ പരസ്‌പര ഇടപെടലുകള്‍, വന്‍ തൻമാത്രകളുടെ കൂട്ടങ്ങള്‍ (സൂപ്പര്‍ മോളിക്യുലാര്‍ അസോസിയേഷന്‍) എന്നീ മേഖലകളിൽ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. 2004ല്‍ പത്‌മശ്രീ നല്‍കി ആദരിച്ചു. ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ അധ്യാപകന്‍, പ്രൊഫസര്‍, മോളിക്യുലര്‍ ബയോഫിസിക്‌സ് യൂണിറ്റ് ചെയര്‍മാന്‍, ബയോളജിക്കല്‍ സയന്‍സസ് ഡിവിഷന്‍ ചെയർമാൻ എന്നീ സ്‌ഥാനങ്ങൾ വഹിച്ചിരുന്നു.
ശാന്തിസ്വരൂപ് ഭട്‌നഗര്‍ പുരസ്‌കാരം, ജിഎന്‍ രാമചന്ദ്രന്‍ മെഡല്‍, ഐഎന്‍എസ്എ പൂര്‍വവിദ്യാര്‍ഥി അവാര്‍ഡ്, എക്‌സല്‍ റെസ് അവാര്‍ഡ്, ലൈഫ് സയന്‍സ്, റാന്‍ബാക്‌സി റെസ്. ബേസിക് മെഡിക്കല്‍ സയന്‍സസ് അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്.
ചേര്‍പ്പ് സിഎന്‍എന്‍ സ്‌കൂളില്‍ പ്രധാനാധ്യാപകനായിരുന്ന പരേതനായ മാമുണ്ണ് സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയുടെയും സുമതിയുടെയും മകനാണ്. ബെംഗളൂരു മല്ലേശ്വരത്തായിരുന്നു താമസം. ഭാര്യ: ഡോ. കല്യാണി. മകള്‍: ദേവയാനി. സഹോദരങ്ങള്‍: രവീന്ദ്രന്‍ (റിട്ട. പ്രൊഫസര്‍, ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്, ഫാറൂഖ് കോളേജ്), ഇന്ദിര, ഡോ. സുരേന്ദ്രന്‍ (റിട്ട. സര്‍ജന്‍, തിരുവനന്തപുരം).
Read Also: ഐപിഎൽ; ഇന്ന് ചെന്നൈ-പഞ്ചാബ് പോരാട്ടം