മുംബൈ: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സും ചെന്നൈ സൂപ്പർ കിംഗ്‌സും ഇന്ന് കൊമ്പുകോർക്കും. ഇതുവരെയുള്ള യാത്ര ഇരുടീമുകൾക്കും ശുഭകരമായിരുന്നില്ല. ടൂർണമെന്റിൽ ജയത്തോടെ തുടക്കം കുറിച്ച പഞ്ചാബ് കഴിഞ്ഞ രണ്ട് മൽസരങ്ങളിലും പരാജയപ്പെട്ടു. എന്നാൽ തുടർച്ചയായി 5 മൽസരങ്ങൾ തോറ്റ ചെന്നൈ വീണ്ടും വിജയവഴിയിൽ തിരിച്ചെത്തി. രാത്രി 8ന് മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തിലാണ് മൽസരം.
കഴിഞ്ഞ കളിയിൽ ഡെൽഹി ക്യാപിറ്റൽസിനെതിരെ പഞ്ചാബ് വമ്പൻ തോൽവി ഏറ്റുവാങ്ങിയിരുന്നു. ആറ് ബാറ്റർമാരുമായും അഞ്ച് ബൗളർമാരുമായും കളിക്കാനുള്ള തന്ത്രം അമ്പേ പരാജയപ്പെട്ടു. അതിനാൽ ഇന്ന് പ്ളേയിംഗ് ഇലവനിൽ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്. 7 മൽസരങ്ങളിൽ നിന്ന് 6 പോയിന്റുള്ള പഞ്ചാബ് 8ആം സ്‌ഥാനക്കാരാണ്. 4 തോൽവിയും 3 ജയവുമാണ് പഞ്ചാബിനുള്ളത്.
മറുവശത്ത് മുംബൈ ഇന്ത്യൻസിനെതിരെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയാണ് ചെന്നൈയുടെ വരവ്. കഴിഞ്ഞ മൽസരത്തിലെ എംഎസ് ധോണിയുടെ പ്രകടനം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് സിഎസ്‌കെ. നിലവിലെ ടീമിൽ മാറ്റങ്ങൾ വരുത്താനുള്ള സാധ്യത കുറവാണ്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സും പഞ്ചാബും ഇതുവരെ 26 മൽസരങ്ങൾ കളിച്ചിട്ടുണ്ട്. ഇതിൽ 15 മൽസരങ്ങളിൽ ചെന്നൈ ജയിച്ചപ്പോൾ 11 കളികൾ പഞ്ചാബ് ജയിച്ചു.
Read Also: ശ്രീനിവാസൻ വധക്കേസ്; കൂടുതൽ അറസ്‌റ്റുകൾ ഇന്നുണ്ടായേക്കും