കറാച്ചി: പാക്കിസ്‌ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ മൂന്ന് മലയാളികൾ കുടുങ്ങി. പാലക്കാട് കൊടുംമ്പ് സ്വദേശി കൃഷ്‌ണദാസ് നാഗലൂർ, ഭാര്യ ഡോ. രശ്‌മി മേനോൻ, മകൾ സ്‌മൃതി മേനോൻ എന്നിവരാണ് കുടുങ്ങിയത്. അസർബൈജാൻ തലസ്‌ഥാനമായ ബാക്കുവിൽ നിന്നും ഷാർജ വഴി കുവൈത്തിലേക്ക് പോവുകയായിരുന്ന എയർ അറേബ്യ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇവർ.
സംഘർഷ സാഹചര്യങ്ങളെ തുടർന്ന് വിമാനം പാത മാറ്റുകയും കറാച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയുമായിരുന്നു. ഇവർ കുവൈത്തിൽ നിന്നുള്ള ലോകകേരള സഭാംഗം വഴി നോർക്ക റൂട്ട്സിനെ ബന്ധപ്പെട്ടു. പിന്നാലെ കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ഇവരെ ഇന്ത്യയിൽ എത്തിക്കാനുള്ള നടപടികൾ ഏകോപിപ്പിക്കുന്നതായി സർക്കാർ അറിയിച്ചു.
ഓവർ കൊളംബോ വഴി ഇന്ത്യയിൽ എത്തിക്കുന്നതിന്റെ സാധ്യത വിദേശകാര്യ മന്ത്രാലയം പരിശോധിച്ച് വരുന്നുവെന്നും സംസ്‌ഥാന സർക്കാർ പത്രക്കുറിപ്പിൽ അറിയിച്ചു. മലയാളി കുടുംബം അടക്കം എട്ട് ഇന്ത്യൻ പൗരൻമാരാണ് കറാച്ചിയിൽ കുടുങ്ങിയത്.
അതേസമയം, ഇസ്രയേലും അമേരിക്കയും നടത്തുന്ന ആക്രമണങ്ങളും തുടർന്നുണ്ടായ പ്രത്യാക്രമണങ്ങളും ഗൾഫ് മേഖലയിലാകെ ആശങ്ക പരത്തുന്ന സാഹചര്യത്തിൽ പ്രവാസി മലയാളികളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.
Most Read| വയനാട് ടൗൺഷിപ്പ്; ഒന്നാംഘട്ടം പൂർത്തിയായി; 178 വീടുകൾ കൈമാറി മുഖ്യമന്ത്രി






































