ശ്രീനഗര്‍: പ്രൈം മിനിസ്‌റ്റേഴ്‌സ് സിറ്റിസണ്‍ അസിസ്‌റ്റന്‍സ് ആന്‍ഡ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റുവേഷൻസ് (പിഎം കെയര്‍) ഫണ്ടില്‍ നിന്നും കശ്‌മീരിന് നല്‍കിയ വെന്റിലേറ്ററുകള്‍ ഒന്നു പോലും പ്രവര്‍ത്തന ക്ഷമമല്ലെന്ന് റിപ്പോര്‍ട്ടുകള്‍. ജമ്മു ആസ്‌ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബല്‍വീന്ദര്‍ സിംഗ് എന്ന സന്നദ്ധ പ്രവര്‍ത്തകന്‍ നല്‍കിയ വിവരാവകാശ അപേക്ഷയെ തുടർന്നാണ് ഇക്കാര്യങ്ങൾ പുറത്തു വന്നത്.
ശ്രീനഗറിലെ ശ്രീ മഹാരാജാ ഹരി സിംഗ് ആശുപത്രിക്ക് നല്‍കിയ 165 വെന്റിലേറ്ററുകളും പ്രവര്‍ത്തന രഹിതവും, കേടുവന്നതുമാണെന്നാണ് വിവരാവകാശ അപേക്ഷയെ തുടര്‍ന്ന് പുറത്തു വരുന്ന വിവരം. സംസ്‌ഥാനം ആവശ്യപ്പെടാതെയാണ് വെന്റിലേറ്ററുകള്‍ നല്‍കിയത് എന്നും വിവരമുണ്ട്.
പിഎം കെയറുമായി ബന്ധപ്പെട്ട് 15 ചോദ്യങ്ങളാണ് ബല്‍വീന്ദര്‍ സിംഗ് ഉന്നയിച്ചത്. ലഭിച്ച വിവരാവകാശ രേഖകളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബല്‍വീന്ദര്‍ സിംഗ് ജമ്മു കശ്‌മീർ ചീഫ് ജസ്‌റ്റിന് കത്തയച്ചിട്ടുണ്ട്. പിഎം കെയര്‍ ഫണ്ടില്‍ നിന്നും വിതരണം ചെയ്‌ത എല്ലാ വെന്റിലേറ്ററുകളും പരിശോധിക്കാന്‍ ഒരു വിദഗ്‌ധ സമിതി രൂപീകരിക്കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്‌ഥര്‍ക്ക് എതിരെ നടപടി എടുക്കണമെന്നും ബല്‍വീന്ദര്‍ സിംഗ് ആവശ്യപ്പെട്ടു.
2020 മാര്‍ച്ചിൽ കോവിഡ് രൂക്ഷമായതിനെ തുടർന്നാണ് പിഎം കയര്‍ ഫണ്ട് രൂപീകരിക്കുന്നത്. ആശുപത്രികളിൽ വെന്റിലേറ്ററുകളുടെ കുറവ് രൂക്ഷമായതിനെ തുടര്‍ന്ന് നിരവധി പേര്‍ മരിച്ചതിന് പിന്നാലെയാണ് പിഎം കെയര്‍ ഫണ്ട് സമാഹരണം നടന്നത്.
Read also: അരുണാചലിലെ ഗ്രാമം ചൈനീസ് നിയന്ത്രണത്തിലുള്ള പ്രദേശത്ത്; പ്രതികരണവുമായി ഇന്ത്യ








































