ന്യൂഡെൽഹി: പിഎം കെയർ ഫണ്ടിലേക്ക് 2020 മാർച്ച് 27 മുതൽ 2021 മാർച്ച് 31 വരെയുള്ള കാലയളവിൽ സമാഹരിച്ച തുകയിൽ 64 ശതമാനവും വിനിയോഗിച്ചില്ലെന്ന് റിപ്പോർട്. കോവിഡിനെതിരായ പോരാട്ടത്തിനായി രൂപവൽക്കരിച്ച പിഎം കെയർ ഫണ്ട് മുഖേന ഇക്കാലയളവിൽ 3976 കോടി രൂപ മാത്രമാണ് ആകെ ചിലവഴിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
പിഎം കെയർ ഫണ്ടിന്റെ സുതാര്യതയെ ചോദ്യം ചെയ്‌ത് പ്രതിപക്ഷം വിമർശനങ്ങൾ ഉയർത്തുന്നതിന് ഇടയിലാണ് പിഎം കെയർ ഫണ്ടുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത് വരുന്നത്. പിഎം കെയർ ഫണ്ടിൽ 2020 മാർച്ച് മുതലുള്ള ഒരു വർഷ കാലയളവിൽ മൂന്നിലൊന്ന് തുക തുക മാത്രമാണ് രാജ്യത്ത് ഉപയോഗിച്ചിട്ടുള്ളത്.
10,990 കോടി രൂപയാണ് പിഎം കെയർ ഫണ്ടിലേക്ക് ആകെ ലഭിച്ചത്. 2020 സാമ്പത്തിക വർഷം മാത്രം സംഭാവനയായി 3077 കോടി ലഭിച്ചു. 2021 സാമ്പത്തിക വർഷത്തിൽ 7679 കോടിയും ലഭിച്ചു. കൂടാതെ, പലിശ ഇനത്തിൽ 235 കോടിയും എത്തി. നേരത്തെ 1392 കോടി രൂപ ചിലവഴിച്ച് 6.6 കോടി ഡോസ് കോവിഡ് വാക്‌സിനും, 1311 കോടി ഉപയോഗിച്ച് 50,000 മെയ്‌ഡ് ഇൻ ഇന്ത്യ വെന്റിലേറ്ററുകളും വാങ്ങിയിരുന്നു.
എന്നാൽ ഈ വെന്റിലേറ്ററുകൾ പ്രവർത്തിപ്പിക്കാൻ പരിശീലനം ലഭിച്ച മെഡിക്കൽ ജീവനക്കാർ ഇല്ലാത്തതിനാൽ പലതും തകരാറ് സംഭവിക്കുകയോ ഉപയോഗ ശൂന്യമാകുകയോ ചെയ്യുന്ന സാഹചര്യമാണുള്ളത്. രണ്ടാം തരംഗത്തിൽ 162 ഓക്‌സിജൻ പ്ളാന്റുകൾ സ്‌ഥാപിക്കുന്നതിന് 201.58 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കോവിഡ് പരിശോധനക്കായി സർക്കാർ ലാബുകൾ വികസിപ്പിക്കുന്നതിന് 20.41 കോടി രൂപ ചിലവഴിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
Read Also: ബാലചന്ദ്രകുമാർ പീഡിപ്പിച്ചെന്ന പരാതി; യുവതി ഇന്ന് മൊഴി നൽകും