തിരുവനന്തപുരം: പിഎസ്സി റാങ്ക് ലിസ്റ്റുകളെ ചൊല്ലി ആക്ഷേപം ഉയരുന്നതിനിടെ സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം. ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യാതെയാണ് നടപടി. കഴിഞ്ഞ ദിവസം കാലിക്കറ്റ് സർവകലാശാലയിൽ 35 പേരെ സ്ഥിരപ്പെടുത്താൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചിരുന്നു.
പത്ത് വർഷം ദിവസവേതനത്തിലും കരാർ വ്യവസ്ഥയിലുമായി ജോലി ചെയ്തവരെയാണ് കാലിക്കറ്റ് സർവകലാശാല സ്ഥിരപ്പെടുത്തിയത്. താൽകാലിക ജീവനക്കാരുടെ കൂട്ടത്തിൽ തന്റെ ഡ്രൈവറും ഉൾപ്പെട്ടതിനാൽ ചട്ടവിരുദ്ധ സ്ഥിരപ്പെടുത്തൽ വൈസ് ചാൻസലർ പിന്തുണക്കുന്നു എന്നാണ് ആക്ഷേപം. താൽകാലിക ജീവനക്കാരെ സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമിക്കാനും പദ്ധതിയുണ്ട്.
ഇനി ചേരുന്ന സിൻഡിക്കേറ്റ് യോഗങ്ങളിൽ കൂടുതൽ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് പരിഗണിക്കും. കാലിക്കറ്റിന് പിന്നാലെ കേരള സർവകലാശാലയിൽ താൽകാലിക, ദിവസവേതന ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച ഫയൽ സിൻഡിക്കേറ്റിന് സമർപ്പിക്കാൻ നീക്കങ്ങൾ നടക്കുന്നുണ്ട്. ഇക്കാര്യം കേരള സർവകലാശാല വൈസ് ചാൻസലറുടെ പരിഗണനയിലാണ്. സംസ്കൃത സർവകലാശാല, കൊച്ചി സർവകലാശാല, കാർഷിക സർവകലാശാല എന്നിവിടങ്ങളിലും ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
സർവകലാശാലകളിലെ അനധ്യാപക നിയമനങ്ങൾക്ക് കഴിഞ്ഞ സർക്കാർ പിഎസ്സിയെ ചുമതലപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന്, അസിസ്റ്റന്റ്, കംപ്യൂട്ടർ അസിസ്റ്റന്റ് നിയമങ്ങൾക്കുള്ള സ്പെഷ്യൽ റൂൾ തയാറാക്കി പിഎസ്സി വഴി മൂവായിരത്തോളം പേരെ വിവിധ സർവകലാശാലകളിൽ നിയമിക്കുകയും അതുവരെ ജോലി ചെയ്തിരുന്ന താൽകാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു.
ഇരുപത് അനധ്യാപിക തസ്തികകൾക്കുള്ള സ്പെഷ്യൽ റൂൾ സർക്കാർ അംഗീകരിച്ചിട്ടും ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതിനാൽ പിഎസ്സി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല. അതിനാൽ, കാലിക്കറ്റ് സർവകലാശാലയുടെ നടപടി റദ്ദാക്കണമെന്നും മറ്റ് സർവകലാശാലകളിൽ താൽകാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം തടയണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകിയിട്ടുണ്ട്.
Also Read: കേരളത്തിലെ യാത്രക്കാർക്ക് ആശ്വാസം; 6 പകൽ ട്രെയിനുകൾ കൂടി