ന്യൂഡെല്‍ഹി : രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്നതിന് മുന്നോടിയായി എല്ലാ തയ്യാറെടുപ്പുകളും പരിശോധിച്ച് കൃത്യത ഉറപ്പ് വരുത്തുന്നതിനായി നാളെ രാജ്യമൊട്ടാകെ രണ്ടാം ഡ്രൈ റണ്‍ നടക്കും. ആദ്യ ഡ്രൈ റണ്ണിനെ അപേക്ഷിച്ച് വിപുലമായ രീതിയിലായിരിക്കും ഇത്തവണ ഡ്രൈ റണ്‍ നടത്തുക. ഉത്തര്‍പ്രദേശ്, ഹരിയാന എന്നീ സംസ്‌ഥാനങ്ങള്‍ ഒഴികെ മറ്റെല്ലാ സംസ്‌ഥാനങ്ങളിലുമായി 700ലധികം ജില്ലകളില്‍ വാക്‌സിന്‍ വിതരണത്തിന്റെ കാര്യക്ഷമത വിലയിരുത്തും. കൂടാതെ ഇവയുടെയെല്ലാം അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ഇന്ന് 12.30ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്റെ നേതൃത്വത്തില്‍ സംസ്‌ഥാന ആരോഗ്യമന്ത്രിമാരുടെ യോഗം ചേരും.
നാളെ നടക്കുന്ന ഡ്രൈ റണ്ണില്‍ രാജ്യത്തെ എല്ലാ ജില്ലകളിലെയും ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രി, ഗ്രാമീണ ചികില്‍സാ കേന്ദ്രം എന്നിങ്ങനെ മൂന്ന് കേന്ദ്രങ്ങളിലായി നടക്കാന്‍ പോകുന്ന വാക്‌സിനേഷന്‍ പരിശോധനക്ക് വിധേയമാക്കും. ഇതുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും ഇന്നത്തെ യോഗത്തില്‍ കേന്ദ്രം സംസ്‌ഥാനങ്ങള്‍ക്ക് കൈമാറും. ഇതിനോടകം തന്നെ രാജ്യത്തെ 1.7 ലക്ഷം വാക്‌സീനേറ്റര്‍മാര്‍ക്കും സഹായത്തിനായി മറ്റു 3 ലക്ഷത്തോളം പേര്‍ക്കും പരിശീലനം നല്‍കിക്കഴിഞ്ഞു.
ആദ്യ ഡ്രൈ റണ്ണില്‍ ചൂണ്ടിക്കാട്ടിയ പല പോരായ്‌മകളും പരിഹരിച്ച് കൊണ്ടായിരിക്കും നാളത്തെ ഡ്രൈ റണ്‍ നടക്കുക. വാക്‌സിന്‍ വിതരണം ആരംഭിക്കുന്ന ഘട്ടത്തില്‍ 4 മുഖ്യ സംഭരണ കേന്ദ്രങ്ങളുള്ള ചെന്നൈയില്‍ നിന്നായിരിക്കും കേരളത്തിലേക്ക് വാക്‌സിന്‍ എത്തിക്കുന്നത്. കൂടാതെ നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേരളത്തിലെ സ്‌ഥിതി വിലയിരുത്തുന്നതിനായി നാളെ കേന്ദ്രസംഘം കേരളത്തിലെത്തും. ദേശീയ രോഗ നിയന്ത്രണ കേന്ദ്രം ഡയറക്‌ടർ ഡോക്‌ടർ എസ്‌കെ സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെത്തി സ്‌ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി.
Read also : അനില്‍ അംബാനിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകള്‍ വ്യാജം; അന്വേഷണം വേണമെന്ന് എസ്ബിഐ