ന്യൂഡെൽഹി: പൗരത്വ നിയമത്തിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. അഫ്‌ഗാനിസ്‌ഥാൻ, ബംഗ്ളാദേശ്, പാക്കിസ്‌ഥാൻ എന്നിവിടങ്ങളിൽ നിന്ന് 2024 വരെ ഇന്ത്യയിലെത്തിയ ന്യൂനപക്ഷങ്ങൾക്ക് രാജ്യത്ത് തുടരാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പാസ്‌പോർട്ടോ മറ്റു യാത്രാരേഖകളോ ഇല്ലാതെ ഇവർക്ക് രാജ്യത്ത് തുടരാമെന്നാണ് അറിയിപ്പ്.
2024 ഡിസംബർ 31ന് മുൻപ് ഇന്ത്യയിൽ എത്തിയ ഹൈന്ദവർ, സിഖ് മത വിശ്വാസികൾ, ബുദ്ധമത വിശ്വാസികൾ, ജൈനർമാർ, പാഴ്‌സികൾ, ക്രിസ്‌ത്യാനികൾ എന്നിവർക്കാണ് ഇത് ബാധകം. അടുത്തിടെ പാസാക്കിയ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ആക്‌ട് 2025ന്റെ ചുവടുപിടിച്ചാണ് ഈ ഉത്തരവ്. പുതിയ നിയമം തിങ്കളാഴ്‌ച മുതൽ നിലവിൽ വന്നിരുന്നു.
മതപരമായ വേട്ടയാടലിൽ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയിലെത്തിയവരാണ് ഇവർ. പൗരത്വ ഭേദഗതി നിയമം (സിഎഎ) കൊണ്ടുവന്നപ്പോൾ ഇന്ത്യൻ പൗരനാകണമെങ്കിൽ 2014 ഡിസംബർ 31ന് മുൻപ് ഇന്ത്യയിൽ എത്തിയവരാകണമെന്ന് നിഷ്‌കർഷിച്ചിരുന്നു. അതേസമയം, പാസ്‌പോർട്ട് ഇല്ലാതെ ഇന്ത്യയിൽ കഴിയുമെന്നാണ് പുതിയ ഉത്തരവെങ്കിലും, പൗരത്വം ഉറപ്പ് നൽകുന്നില്ല.
പാക്കിസ്‌ഥാനിൽ നിന്ന് ഇന്ത്യയിലെത്തിയ ഹൈന്ദവ വിഭാഗക്കാർക്ക്, പ്രത്യേകിച്ച് 2014ന് ശേഷം എത്തിയവർക്ക് പുതിയ ഉത്തരവ് വലിയ ആശ്വാസമാകും. നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിൽ നിന്ന് വരുന്നവരും ഇന്ത്യൻ പൗരൻമാരും മുൻപ് ഉണ്ടായിരുന്നതുപോലെ പ്രത്യേക രേഖകളോ വിസയോ പാസ്‌പോർട്ടോ കൈവശം കരുതേണ്ടതില്ല.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ