ന്യൂഡെൽഹി: പൗരത്വ ഭേദഗതി നിയമത്തിൽ (സിഎഎ) ഒരു വിട്ടുവീഴ്‌ചക്കും തയ്യാറല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമം പിൻവലിക്കില്ല. ഇന്ത്യൻ പൗരത്വം രാജ്യത്ത് ഉറപ്പാക്കേണ്ടത് നമ്മുടെ പരമാധികാര അവകാശമാണെന്നും അതിൽ ഒരു വിട്ടുവീഴ്‌ചയും ഇല്ലെന്നും അമിത് ഷാ വ്യക്‌തമാക്കി. വാർത്താ ഏജൻസിയായ എൻഐഎക്ക് നൽകിയ അഭിമുഖത്തിലാണ് അമിത് ഷായുടെ വിശദീകരണം.
വിജ്‌ഞാപനം ഇറങ്ങിയതിനെ തുടർന്ന് പ്രതിപക്ഷ ഇന്ത്യ മുന്നണിയിൽ നിന്നും കോൺഗ്രസിൽ നിന്നും ശക്‌തമായ എതിർപ്പ് ഉയരുന്ന പശ്‌ചാത്തലത്തിലാണ് അമിത് ഷായുടെ വിശദീകരണം. അധികാരത്തിൽ തിരിച്ചെത്തിയാൽ നിയമം പിൻവലിക്കുമെന്ന് കോൺഗ്രസിന്റെ പ്രസ്‌താവനയോടും അദ്ദേഹം പ്രതികരിച്ചു.
അധികാരത്തിൽ തിരിച്ചെത്താൻ വളരെ കുറവ് സാധ്യത മാത്രമാണ് ഉള്ളതെന്ന് അവർക്ക് തന്നെ ബോധ്യമുണ്ട്. ഐഎൻഡിഐ സഖ്യത്തിന് തന്നെ അറിയാം അവർ അധികാരത്തിലേക്ക് തിരിച്ചെത്തില്ലെന്ന്. സിഎഎ ബിജെപിയാണ് കൊണ്ടുവന്നത്. നിയമം പിൻവലിക്കാനാകില്ല. പുതിയ ഭേദഗതിയെ കുറിച്ച് രാജ്യം മുഴുവൻ ബോധവൽക്കരണം നടത്തും. അതോടെ പിൻവലിക്കലിന്റെ ആവശ്യം ഇല്ലാതാവും- അമിത് ഷാ പറഞ്ഞു.
അനുച്ഛേദം 14 ഉൾപ്പടെ ഭരണഘടനാപരമായ ഒരു അവകാശത്തെയും ഈ നിയമം ലംഘിക്കുന്നില്ല. വ്യക്‌തമായ, ഉചിതമായ, തരംതിരിക്കൽ അവിടെയുണ്ട്. വിഭജനം മൂലം ബംഗ്ളാദേശ്, അഫ്‌ഗാനിസ്‌ഥാൻ, പാകിസ്‌ഥാൻ എന്നിവിടങ്ങളിൽ പെട്ടുപോയവർക്ക് മതപരമായ വിവേചനം നേരിടുന്നവർക്ക് ഇന്ത്യയിലേക്ക് തിരിച്ചെത്തണം എന്നുണ്ടെങ്കിൽ അതിന് അവസരം നൽകുന്ന നിയമമാണിത്- അമിത് ഷാ പറഞ്ഞു.
2019ലെ ബിജെപി പ്രകടന പത്രികയിൽ സിഎഎ ഉൾപ്പെട്ടിരുന്നു. 2019ൽ പാർലമെന്റിന്റെ ഇരുസഭകളിലും ബിൽ പാസായിരുന്നു. കൊവിഡ് കാരണമാണ് വൈകിയത്. പാർട്ടിക്ക് തിരഞ്ഞെടുപ്പിൽ വ്യക്‌തമായ ഭൂരിപക്ഷം ലഭിക്കുന്നതിന് മുൻപ് തന്നെ ബിജെപി അജൻഡ വ്യക്‌തമാക്കി. സിഎഎ രാജ്യത്തിന് മുഴുവനും ഉള്ളതാണ്. നേരത്തെ, സർജിക്കൽ സ്‌ട്രൈക്ക്, ആർട്ടിക്കിൾ 370ന്റെ പിൻവലിക്കൽ തുടങ്ങിയവ ബിജെപിയുടെ രാഷ്‌ട്രീയ നേട്ടത്തിന് വേണ്ടിയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഭീകരവാദത്തിനെതിരെ നടപടിയെടുക്കേണ്ടേ? 1950 മുതൽ ആർട്ടിക്കിൾ 370 പിൻവലിക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടിരുന്നു- അമിത് ഷാ വ്യക്‌തമാക്കി.
കഴിഞ്ഞ നാല് വർഷമായി കുറഞ്ഞത് 41 തവണയെങ്കിലും വിവിധ വേദികളിൽ ഞാൻ സിഎഎ കുറിച്ചു സംസാരിച്ചിട്ടുണ്ട്. രാജ്യത്തെ ന്യൂനപക്ഷങ്ങൾ ഇക്കാര്യത്തിൽ ഭയപ്പെടേണ്ടതില്ലെന്നും പൗരൻമാരുടെ ഒരു അവകാശവും തിരിച്ചെടുക്കില്ലെന്നും വ്യക്‌തമാക്കിയിരുന്നു. ഉപദ്രവം നേരിട്ട് ഇന്ത്യയിൽ അഭയം പ്രാപിച്ച ബംഗ്ളാദേശ്, അഫ്‌ഗാനിസ്‌ഥാൻ, പാകിസ്‌ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്‌ലിംകൾ അല്ലാത്തവർക്കാണ് ഇന്ത്യൻ പൗരത്വം നൽകുകയെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
Most Read| ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കി ഫ്രാൻസ്