തിരുവനന്തപുരം: പൗരത്വ ഭേദഗതിക്കെതിരെയുള്ള സിപിഐഎമ്മിന്റെ ഭരണഘടനാ സംരക്ഷണ റാലി ഇന്ന് മലപ്പുറത്ത്. മച്ചിങ്ങൽ ബൈപ്പാസ് ജങ്ഷനിൽ സംഘടിപ്പിക്കുന്ന റാലി രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യും. സമസ്‌ത ഉൾപ്പടെയുള്ള മത, സാമൂഹിക, രാഷ്‌ട്രീയ, സാംസ്‌കാരിക നേതാക്കളെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
കെടി ജലീൽ എംഎൽഎ അധ്യക്ഷനാകും. കോഴിക്കോടിനും, കണ്ണൂരിനും കാസർഗോഡിനും പിന്നാലെയാണ് മലപ്പുറത്തും പരിപാടി നടക്കുന്നത്. കൊല്ലത്തും സമാനമായ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. പൗരത്വ പ്രക്ഷോഭത്തിനായി മലപ്പുറത്തേക്ക് മുഖ്യമന്ത്രി എത്തുന്നതോടെ തിരഞ്ഞെടുപ്പ് പ്രചാരണം സജീവമാകുമെന്നാണ് എൽഡിഎഫിന്റെ കണക്കുകൂട്ടൽ.
മാർച്ച് 22ന് കോഴിക്കോട് സംഘടിപ്പിച്ച റാലിയിൽ കേന്ദ്ര സർക്കാരിനെയും കോൺഗ്രസിനെയും മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചിരുന്നു. ഇന്ത്യയിലേക്ക് കുടിയേറിയ മുസ്‌ലിംകളുടെ പൗരത്വത്തെ നിയമവിരുദ്ധമാക്കുകയാണ് സിഎഎയുടെ ലക്ഷ്യമെന്നാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. മതനിരപേക്ഷ രാഷ്‌ട്രമായ ഇന്ത്യയെ മതാധിഷ്‌ഠിത രാഷ്‌ട്രമാക്കാനാണ് ശ്രമം. മനുസ്‌മൃതിയാണ് രാജ്യത്ത് വേണ്ടതെന്ന ആർഎസ്എസ് നിലപാടാണ് ഇതിന് പിന്നിലെന്നും മുഖ്യമന്ത്രി വിമർശിച്ചു. മതനിരപേക്ഷത തകർക്കാനുള്ള ശ്രമമാണ് സംഘപരിവാർ നടത്തുന്നത്. ഇതിന്റെ തുടർച്ചയാണ് സിഎഎയിലൂടെ നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
22ന് കോഴിക്കോടും 23ന് കണ്ണൂരും 24ന് കാസർഗോഡും സംഘടിപ്പിച്ച റാലിക്ക് ശേഷം ഇന്ന് മലപ്പുറം, 27ന് കൊല്ലം എന്നിങ്ങനെയാണ് മുഖ്യമന്ത്രിയുടെ പരിപാടികൾ.
Most Read| കെജ്‌രിവാളിന്റെ അറസ്‌റ്റ്: മാര്‍ച്ച് 31ന് ഡെൽഹിയിൽ മഹാറാലി