ഡെല്‍ഹി: അരവിന്ദ് കെജ്‌രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് സംഘടിപ്പിക്കുന്ന മഹാറാലി രാജ്യത്ത് ഇന്ത്യാ സംഖ്യത്തിന്റെ കരുത്ത് വിളിച്ചോതുമെന്ന് ഡെല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.
‘രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്‌റ്റ് നടപ്പാക്കിയ ബിജെപി ആം ആദ്‌മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി’ – ഗോപാല്‍ റായ് വിശദീകരിച്ചു.
ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്‌ച നടക്കുന്ന റാലിയില്‍ ഇന്‍ഡ്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി. ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്‌റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.
രണ്ട് വര്‍ഷമായി ഡെല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്‌ടറൽ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്‌തമായതാണ്. ബിജെപിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബിജെപി ഇലക്‌ടറൽ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും ഗോപാല്‍ റായ് പറഞ്ഞു.
ഇന്ത്യ സഖ്യത്തിലെ പ്രധാനനേതാക്കള്‍ റാലിയില്‍ പങ്കെടുക്കുമെന്ന് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അരവീന്ദര്‍ സിങ് ലവ്‌ലി അറിയിച്ചു. ഇത് രാഷ്‌ട്രീയ റാലിയല്ല. ഇന്ത്യന്‍ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിനുള്ള കാഹളമാണ്. ജനാധിപത്യം അപകടത്തിലാണ്. ഞങ്ങളുടെ നേതാവ് രാഹുല്‍ഗാന്ധി ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ്. ഇന്ത്യ സഖ്യത്തിലെ കക്ഷികള്‍ക്കൊപ്പം തങ്ങള്‍ ശക്‌തമായി ഒരുമിച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇത് അരവിന്ദ് കെജ്‌രിവാളിനെ രക്ഷിക്കാനുള്ള റാലിയല്ല, ജനാധിപത്യത്തെ സംരക്ഷിക്കാനുള്ളതാണ്. പ്രതിപക്ഷത്തിനുനേരെ ഏകപക്ഷീയമായ ആക്രമണം നടക്കുകയാണെന്നും ഡെല്‍ഹി മന്ത്രി അതിഷി മര്‍ലേന ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ആം ആദ്‌മി പാര്‍ട്ടി നേതാക്കളും ഡല്‍ഹി മന്ത്രിമാരുമായ അതിഷി, ഗോപാല്‍ റായ്, സൗരഭ് ഭരദ്വാജ്, ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അരവിന്ദര്‍ സിങ് ലവ്‌ലി എന്നിവര്‍ പങ്കെടുത്തു.
MOST READ | ഫ്രാൻസിൽ ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കി