തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം (സിഎഎ) ഭരണഘടനാ വിരുദ്ധമാണെന്നും ഇത് കേരളത്തിൽ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മുസ്‌ലിം ന്യൂനപക്ഷങ്ങളെ രണ്ടാംതരം പൗരൻമാരായി കണക്കാക്കുന്നതാണ് ഈ നിയമം. ഭരണഘടനയ്‌ക്ക് പകരം മനുസ്‌മൃതിയെ പ്രതിഷ്‌ഠിക്കുന്ന സംഘപരിവാർ തലച്ചോറിൽ നിന്നാണ് ഈ വിഷലിപ്‌തമായ നിയമം കൊണ്ടതെന്നും മുഖ്യമന്ത്രി വിമർശിച്ചു.
നേരത്തെയുള്ള നിലപാടിൽ കേരളം ഉറച്ചു നിൽക്കുകയാണ്. തിരഞ്ഞെടുപ്പിന് മുൻപ് ധൃതി പിടിച്ചു ചട്ടം ഉണ്ടാക്കിയതിനെതിരെ കേരളം നിയമപരമായ തുടർനടപടി സ്വീകരിക്കും. മൗലിക അവകാശം ഹനിക്കുന്ന ഒരു നിയമവും ഒരു സർക്കാരിനും കൊണ്ടുവരാനാകില്ല. കുടിയേറ്റക്കാരെ എങ്ങനെയാണ് മുസ്‌ലിംകൾ എന്നും മുസ്‌ലിം ഇതര വിഭാഗമെന്നും വേർതിരിക്കുന്നത്? പൗരത്വ നിയമ ഭേദഗതിയുടെ രാഷ്‌ട്രീയ ലക്ഷ്യമാണ് എതിർക്കപ്പെടുന്നത്- മുഖ്യമന്ത്രി പറഞ്ഞു.
പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിപക്ഷത്തെ കൂടി അണിനിരത്തി കേരളം നേരത്തെ സമരം ചെയ്‌തിരുന്നു. നിയമസഭാ പ്രമേയം അടക്കം നിയമം പാസാക്കി. എന്നാൽ, കോൺഗ്രസ് ആദ്യഘട്ടത്തിൽ യോജിപ്പിന് തയ്യാറായെങ്കിലും പിന്നീട് നിലപാട് മാറ്റി. അന്നത്തെ കെപിസിസി പ്രസിഡണ്ട് പ്രമേയത്തെ പരിഹസിച്ചു. പ്രക്ഷോഭങ്ങളിൽ അണിനിരന്നവർക്ക് എതിരെ പാർട്ടിതല നടപടി എടുത്തു. ജനങ്ങളോടുള്ള വെല്ലുവിളിയാണ് കോൺഗ്രസ് നിലപാടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സിഎഎ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാൻ കേരളം നിലപാട് എടുത്തിട്ടുണ്ട്. 835 കേസ് രജിസ്‌റ്റർ ചെയ്‌തതിൽ 629 കേസ് കോടതിയിൽ നിന്ന് ഒത്തുതീർപ്പാക്കി. 260 കേസിൽ 86 എണ്ണം പിൻവലിക്കാൻ സർക്കാർ സമ്മതം നൽകി. കേവലം ഒരു കേസ് മാത്രമാണ് അന്വേഷണ ഘട്ടത്തിലുള്ളത്. പിൻവലിക്കാൻ അപേക്ഷ നൽകാത്തതും ഗുരുതര സ്വഭാവമുള്ളതുമായ കേസുകൾ മാത്രമാണ് തുടരുന്നത്. അപേക്ഷ കിട്ടുന്ന മുറയ്‌ക്ക് പിൻവലിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!