ന്യൂഡെൽഹി: പൗരത്വ ഭേദഗതി നിയമം (സിഎഎ) സ്‌റ്റേ ചെയ്യാതെ സുപ്രീം കോടതി. കേന്ദ്ര സർക്കാരിന്റെ ആവശ്യം അംഗീകരിച്ചാണ് നടപടി. പൗരത്വ നിയമത്തിന്റെ ചട്ടം വിജ്‌ഞാപനം ചെയ്‌തത് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളാണ് ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. ആരുടേയും പൗരത്വം റദ്ദാക്കപ്പെടുന്നില്ലെന്നും ഹരജികൾ മുൻവിധിയോടെ ആണെന്നും കേന്ദ്രം കോടതിയിൽ വാദിച്ചു.
ഇതോടെ മറുപടി നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട കേന്ദ്രത്തിന് കോടതി മൂന്നാഴ്‌ചത്തെ സമയം അനുവദിച്ചു. കേന്ദ്രത്തിന് സമയം ചോദിക്കാൻ അവകാശമുണ്ടെന്ന് വ്യക്‌തമാക്കിയ കോടതി, കേസിലെ കക്ഷികൾക്ക് നോട്ടീസ് അയക്കാമെന്നും അറിയിച്ചു. നാല് വർഷത്തിന് ശേഷമാണ് കേന്ദ്രം സിഎഎ വിജ്‌ഞാപനം ഇറക്കിയതെന്നും, ഇത് സ്‌റ്റേ ചെയ്യണമെന്നുമാണ് ഹരജിക്കാരിൽ ഒരാളായ മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടത്.
ആർക്കെങ്കിലും പൗരത്വം കിട്ടിയാൽ ഹരജികൾ നിലനിൽക്കില്ലെന്നും ലീഗ് വാദിച്ചു. കേന്ദ്രം മറുപടി നൽകുന്നത് വരെ പൗരത്വം നൽകരുതെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. പൗരത്വം നൽകുന്നത് മൂന്ന് മാസം നീണ്ടുനിൽക്കുന്ന നടപടിയാണെന്നും ഈ സാഹചര്യത്തിൽ അഭയാർഥികളുടെ അവകാശം ലംഘിക്കരുതെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. മുസ്‌ലിം ലീഗ്, സിപിഎം/സിപിഐ. ഡിവൈഎഫ്‌ഐ, രമേശ് ചെന്നിത്തല, വിവിധ മുസ്‌ലിം സംഘടനകൾ എന്നിവരുടേത് ഉൾപ്പടെ 237 ഹരജികളാണ് വിഷയത്തിൽ സുപ്രീം കോടതിയുടെ പരിഗണനയിൽ ഉള്ളത്.
സിഎഎക്കെതിരെ സുപ്രീം കോടതിയിൽ ആദ്യം ഹരജി ഫയൽ ചെയ്‌ത സംസ്‌ഥാനം കേരളമാണ്. ഇന്ത്യൻ ഭരണഘടന വാഗ്‌ദാനം ചെയ്യുന്ന തുല്യതയ്‌ക്കുള്ള അവകാശത്തിന് വിരുദ്ധമാണ് സിഎഎ എന്ന് ചൂണ്ടിക്കാണിച്ചാണ് കേരളം ഹരജി ഫയൽ ചെയ്‌തത്. പാകിസ്‌ഥാൻ, ബംഗ്ളാദേശ്, അഫ്‌ഗാനിസ്‌ഥാൻ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ജൈനര്‍, ബുദ്ധമതക്കാര്‍, പാഴ്‌സികള്‍, ക്രിസ്‌ത്യാനികൾ എന്നിവരുള്‍പ്പടെ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള ചട്ടങ്ങളാണ് സർക്കാർ വിജ്‌ഞാപനം ചെയ്‌തത്.
പട്ടികയില്‍ നിന്നും മുസ്‌ലിം വിഭാഗത്തെ മാത്രം ഒഴിവാക്കിയതാണ് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയത്. 2019 ഡിസംബര്‍ 4നാണ് ‘പൗരത്വ (ഭേദഗതി) ബില്‍ 2019‘ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്. 2019 ഡിസംബര്‍ 10ന് ലോക്‌സഭയും പിന്നീട് 2019 ഡിസംബര്‍ 11ന് രാജ്യസഭയും ബില്‍ പാസാക്കി. ബില്ലിന് 2019 ഡിസംബര്‍ 12ന് രാഷ്‌ട്രപതിയുടെ അനുമതി ലഭിച്ചതോടെ 2020 ജനുവരി 10 മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു. എന്നാൽ, നിയമം നിലവിൽ വന്നെങ്കിലും ചട്ടങ്ങൾ രൂപീകരിക്കാത്തതിനാൽ നടപ്പിലാക്കിയിരുന്നില്ല.
1955ലെ പൗരത്വ നിയമത്തിലേത് പോലെ, നിയമസാധുതയുള്ള രേഖകൾ കൂടാതെ ഇന്ത്യയിൽ പ്രവേശിക്കുന്ന വിദേശികളാണ് സിഎഎ പ്രകാരം അനധികൃത കുടിയേറ്റക്കാരെന്നാണ് കേന്ദ്രം ആവർത്തിച്ച് പറയുന്നത്. പാകിസ്‌ഥാൻ, ബംഗ്ളാദേശ്, അഫ്‌ഗാനിസ്‌ഥാൻ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ജൈനര്‍, ബുദ്ധമതക്കാര്‍, പാഴ്‌സികള്‍, ക്രിസ്‌ത്യാനികൾ എന്നിവരുള്‍പ്പടെ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള ചട്ടങ്ങളാണ് സർക്കാർ വിജ്‌ഞാപനം ചെയ്‌തത്.
Most Read| സ്വന്തം ബ്രാൻഡ് അരിയുമായി ‘പറപ്പൂർ ഐയു സ്‌കൂൾ’ വിപണിയിലേക്ക്!