തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് പരിഷ്കരണത്തിൽ വിട്ടുവീഴ്ച ഇല്ലെന്ന് ആവർത്തിച്ച് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ. സമരം ഒത്തുതീർപ്പായത് എല്ലാവരും കണ്ടതാണ്. എല്ലാം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് ഇനി ചർച്ചയില്ലെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഡ്രൈവിങ് ലൈസൻസ് പരിഷ്കരണം സംബന്ധിച്ച് മന്ത്രി നടത്തിയ ചർച്ചയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കാത്തതിലും ഉത്തരവിൽ പുതിയ വ്യവസ്ഥകൾ കൂട്ടിച്ചേർത്തതിലും പ്രതിഷേധിച്ച് ഓൾ കേരള ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ പത്ത് മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം തുടങ്ങാൻ തീരുമാനിച്ച പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
ടെസ്റ്റ് നടക്കുമ്പോൾ ഗ്രൗണ്ടിൽ അംഗീകൃത പരിശീലകർ ഹാജരാകണമെന്ന വ്യവസ്ഥ കൂട്ടിച്ചേർത്തതാണ് പ്രതിസന്ധി ഉടലെടുക്കാൻ കാരണം. ടെസ്റ്റ് നടക്കുമ്പോൾ ഡ്രൈവിങ് പരിശീലകരോ സ്കൂൾ ഉടമകളോ ഗ്രൗണ്ടിൽ കയറരുതെന്ന് മുൻപ് ഗതാഗത കമ്മീഷണർ ഇറക്കിയ സർക്കുലറിന് വിരുദ്ധമാണ് പുതിയ നിർദ്ദേശമെന്നും മോട്ടോർ വാഹന നിയമത്തിൽ ഈ വ്യവസ്ഥയില്ലെന്നും സ്കൂൾ ഉടമകളും ജീവനക്കാരും പറയുന്നു.
എന്നാൽ, ചില ഡ്രൈവിങ് സ്കൂൾ പരിശീലകർക്ക് മതിയായ യോഗ്യതയില്ലെന്നും അതിനാലാണ് ഗ്രൗണ്ടിൽ ഹാജരാകാത്തതെന്നുമാണ് മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ വാദം. ഡ്രൈവിങ് സ്കൂൾ വാഹനങ്ങളുടെ പഴക്കം 18 വർഷമായി ഉയർത്തിയെങ്കിലും 22 വർഷമാക്കണമെന്നാണ് സിഐടിയു യൂണിയൻ ഉൾപ്പടെ ആവശ്യപ്പെടുന്നത്.
Most Read| പ്രകൃതിയുടെ വരദാനമായി ‘ലവ് ടണൽ’; മരങ്ങളാൽ ചുറ്റപ്പെട്ട തുരങ്കം യുക്രൈനിൽ