തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണം വാഹനാപകടം തന്നെയെന്ന് വീണ്ടും ആവർത്തിച്ച് സിബിഐ. മാതാപിതാക്കൾ ഉന്നയിച്ച എല്ലാ ആരോപണങ്ങളും പരിശോധിച്ച ശേഷമാണ് മരണത്തിൽ ദുരൂഹതയില്ലെന്ന് റിപ്പോർട് നൽകിയതെന്ന് സിബിഐ കോടതിയെ അറിയിച്ചു.
സിബിഐ അന്വേഷണ റിപ്പോർട് തള്ളമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സിജെഎം കോടതിയിൽ ബാലഭാസ്‌കറിന്റെ മാതാപിതാക്കൾ സമർപ്പിച്ച ഹരജിയിലാണ് സിബിഐയുടെ മറുപടി. മരണത്തിൽ അട്ടിമറിയൊന്നും ഇല്ലെന്ന് സിബിഐ റിപ്പോർട് നൽകി. സാക്ഷിയായി എത്തിയ കലാഭവൻ സോബിക്ക് കേസിൽ ഇടപെടാൻ നിയമപരമായ അധികാരം ഇല്ലെന്നും സിബിഐ കോടതിയിൽ നിലപാെടെടുത്തു.
2018 സെപ്റ്റംബര്‍ 25ന് തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് കഴക്കൂട്ടത്തിനു സമീപം പള്ളിപ്പുറത്ത് വച്ച് വാഹനാപകടം ഉണ്ടായത്. ബാലഭാസ്‌കറും മകൾ തേജസ്വിനിയും അപകടത്തിൽ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന ബാലുവിന്റെ ഭാര്യ ലക്ഷ്‌മിയും ഡ്രൈവര്‍ അര്‍ജുനും പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
ഡ്രൈവർ അർജുൻ അശ്രദ്ധമായി അമിത വേഗത്തിൽ വാഹനമോടിച്ചതാണ് അപകട കാരണമെന്നായിരുന്നു സിബിഐയുടെ കണ്ടെത്തൽ. കേസിൽ കള്ള തെളിവുകള്‍ നൽകിയതിന് സാക്ഷിയായ കലാഭവൻ സോബിക്കെതിരെയും സിബിഐ കേസെടുത്തിരുന്നു.
ഇതിന് പിന്നാലെയാണ് സിബിഐ റിപ്പോർട് തള്ളണമെന്ന് ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ മാതാപിതാക്കളായ കെസി ഉണ്ണിയും ശാന്താ കുമാരിയും കോടതിയെ സമീപിച്ചത്. തുടരന്വേഷണം വേണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.
National News: കര്‍ഷക പ്രക്ഷോഭം; ദേശീയപാതകള്‍ അനിശ്‌ചിതമായി അടച്ചിടരുതെന്ന് സുപ്രീം കോടതി