തിരുവനന്തപുരം: സംഗീത സംവിധായകൻ ബാലഭാസ്‌കറിന്റെ മരണത്തിൽ തുടരന്വേഷണം വേണമെന്ന ഹരജിയിൽ ഈ മാസം 22ന് കോടതി വിധി പറയും. ബാലഭാസ്‌കറിന്റെ അപകട മരണത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘത്തിന് പങ്കില്ലെന്നും ഡ്രൈവർ അശ്രദ്ധമായും അമിത വേഗത്തിലും വാഹനം ഓടിച്ചതുകൊണ്ടുണ്ടായ അപകടമാണെന്നുമാണ് സിബിഐയുടെ കണ്ടെത്തൽ. ഈ റിപ്പോർട് തള്ളണമെന്ന് ആവശ്യപ്പെട്ടാണ് ബാലഭാസ്‌കറിന്റെ അച്ഛൻ ഉണ്ണി സിജെഎം കോടതിയെ സമീപിച്ചത്.
സ്വർണക്കടത്ത് കേസിലെ പ്രതികളും സുഹൃത്തുക്കളും ചേർന്ന് ബാലഭാസ്‌കറിനെ കൊലപ്പെടുത്തിയതാണെന്നും മരണത്തിൽ സിബിഐയുടെ റിപ്പോർട് തള്ളണമെന്നും ആവശ്യപ്പെട്ടാണ് അച്ഛൻ ഉണ്ണി തിരുവനന്തപുരം സിജെഎം കോടതിയെ സമീപിച്ചത്. അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്നും കണ്ടെത്തിയ ബാലഭാസ്‌കറിന്റെ മൊബൈൽ സിബിഐ പരിശോധിച്ചിരുന്നില്ല എന്നായിരുന്നു ബാലഭാസ്‌കറിന്റെ അച്ഛന്റെ പ്രധാന ആരോപണം.
ബാലഭാസ്‌കറിന്റെ മരണ ശേഷം ഈ ഫോണ്‍ ഉപയോഗിച്ചിരുന്നത് സുഹൃത്തായ പ്രകാശൻ തമ്പിയായിരുന്നു. സ്വർണ കള്ളക്കടത്ത് കേസിൽ പ്രതിയായ തമ്പിക്ക് അപകടത്തിന് പിന്നിൽ പങ്കുണ്ടെന്നാണ് മറ്റൊരു ആരോപണം. എന്നാൽ ഈ ഫോണുകള്‍ വിശദമായി പരിശോധിച്ചതാണെന്ന് സിബിഐ കോടതിയെ അറിയിച്ചു. ഇതേ തുടർന്നാണ് ഹരജിയിൽ വിധി പറയാൻ മാറ്റിയത്.
Most Read: ആനി രാജക്ക് എതിരായ പരാമർശം തിരുത്തണം; എംഎം മണിക്കെതിരെ എഐവൈഎഫ്