ന്യൂഡെൽഹി: കര്‍ഷക പ്രക്ഷോഭത്തിന്റെ പേരില്‍ ഗതാഗത തടസം അനുവദിക്കില്ലെന്ന് സുപ്രീം കോടതി. ദേശീയപാതകള്‍ അനിശ്‌ചിതമായി അടച്ചിടരുതെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. നോയിഡ സ്വദേശി മോണിക്ക അഗര്‍വാള്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെ ആയിരുന്നു കോടതിയുടെ പ്രതികരണം. സമരം ചെയ്യുന്ന കര്‍ഷകരെ കക്ഷി ചേര്‍ക്കണമെങ്കില്‍ പ്രത്യേക അപേക്ഷ നല്‍കാനും കോടതി നിര്‍ദ്ദേശം നല്‍കി.
ഗതാഗതക്കുരുക്ക് ഉണ്ടാകുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് സര്‍ക്കാരാണെന്ന് വ്യക്‌തമാക്കിയ കോടതി കര്‍ഷക പ്രക്ഷോഭം മൂലമുണ്ടായ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ രേഖാമൂലം സമര്‍പ്പിക്കാൻ നിര്‍ദ്ദേശിച്ചു.
ഗതാഗത തടസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കോടതിയിലോ പാര്‍ലമെന്റിലെ ചര്‍ച്ചകളിലൂടെയോ പരിഹരിക്കണമെന്നും കോടതി വ്യക്‌തമാക്കി.
അതേസമയം കാര്‍ഷിക നിയമങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഉന്നതാധികാര സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.
പൊതുതാൽപര്യ ഹരജി ജസ്‌റ്റിസ് എസ്‌കെ കൗള്‍ അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്‌ച പരിഗണിക്കും.
Most Read: ആരോഗ്യ പരിപാലനത്തിന് മഞ്ഞൾ, മല്ലി, ചുക്ക്; അറിയാം ഗുണഫലങ്ങൾ