തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രതയെ നേരിടുന്നതിന് ‘ഒമൈക്രോണ്‍ ജാഗ്രതയോടെ പ്രതിരോധം’ എന്ന പേരില്‍ സംസ്‌ഥാന ആരോഗ്യ വകുപ്പ് പ്രത്യേക ക്യാംപയിന്‍ സംഘടിപ്പിക്കുന്നതായി മന്ത്രി വീണാ ജോര്‍ജ്.
കോവിഡ് ബാധിതരുടെ ഗൃഹ പരിചരണം, വയോജന സംരക്ഷണവും പരിപാലനവും, കോവിഡ് കാലത്തെ കുട്ടികളുടെ പരിചരണം, സര്‍ക്കാര്‍ കോവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന വിവിധ കോവിഡ് പ്രതിരോധ, ചികിൽസാ സംവിധാനങ്ങള്‍ എന്നിവയെ കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനാണ് ക്യാംപയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്.
എല്ലാവരും ഇതില്‍ പങ്കെടുത്ത് ഈ ക്യാംപയിന്‍ വിജയിപ്പിക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. എല്ലാവര്‍ക്കും ഒരുപോലെ പ്രയോജനകരമായ രീതിയില്‍ ഓണ്‍ലൈന്‍ ആയാണ് സെഷനുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ജനുവരി 26 ബുധനാഴ്‌ച വൈകുന്നേരം 3 മണി മുതല്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ആയി യൂട്യൂബിലൂടെയും മറ്റു സാമൂഹിക മാദ്ധ്യമങ്ങളിലൂടെയും ഇതില്‍ പങ്കെടുക്കാം.
ജീവിത ശൈലീ രോഗ നിയന്ത്രണ പരിപാടി സ്‌റ്റേറ്റ് നോഡല്‍ ഓഫിസര്‍ ഡോ. ബിപിന്‍ ഗോപാല്‍, കൊല്ലം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. പിഎസ്. ഇന്ദു, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഇന്‍ഫെക്ഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ. അരവിന്ദ്, പീഡിയാട്രിക്‌സ് വിഭാഗം അസോ. പ്രൊഫസര്‍ ഡോ. ഷീജ സുഗുണന്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് എമര്‍ജന്‍സി വിഭാഗം മേധാവി ഡോ. ചാന്ദിനി എന്നിവര്‍ ക്ളാസുകളെടുക്കും.
Read Also: കോവിഡ് വ്യാപനം; സിപിഎം സംസ്‌ഥാന സമ്മേളനവും പാർട്ടി കോൺഗ്രസും മാറ്റിയേക്കും







































