തിരുവനന്തപുരം: പൂവിളികൾ ഉയരുകയായി. തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം ദിനം. നൻമയുടെ പൂവിളികൾ ഉയരുന്ന ശുഭദിനം. ഓണത്തിന്റെ വരവ് അറിയിച്ചുകൊണ്ടുള്ള ലോകപ്രശസ്തമായ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. അത്തച്ചമയ ഘോഷയാത്രയോടെയാണ് കേരളത്തിൽ ഓണാഘോഷം തുടങ്ങുന്നത്.
ഘോഷയാത്ര രാവിലെ പത്തിന് സ്പീക്കർ എഎൻ ഷംസീർ ഉൽഘാടനം ചെയ്യും. തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ മന്ത്രി പി രാജീവ് പതാക ഉയർത്തും. കെ ബാബു എംഎൽഎ അധ്യക്ഷത വഹിക്കും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ചില പരിപാടികൾ വെട്ടിക്കുറച്ചെങ്കിലും ഘോഷയാത്ര അടക്കമുള്ള ആചാരങ്ങൾക്ക് മാറ്റമില്ല.
അതേസമയം, ഇന്ന് രാവിലെ ഏഴുമണിമുതൽ വൈകിട്ട് ആറുമണിവരെ തൃപ്പൂണിത്തുറയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ദുരന്ത പശ്ചാത്തലത്തിൽ സംസ്ഥാനത്താകെ ഓണാഘോഷ പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സെക്രട്ടറിയേറ്റിലും ഓണാഘോഷം ഉണ്ടാവില്ല. ജീവനക്കാരുടെ മൽസരങ്ങൾ നടത്തില്ലെങ്കിലും എല്ലാ വകുപ്പുകളിലും അത്തപ്പൂക്കളം ഇടാൻ അനുമതിയുണ്ട്.
അത്തം എത്തിയതോടെ മലയാളികൾ ഓരോരുത്തരും ഓണത്തെ വരവേൽക്കാനുള്ള തിരക്കുകളിലേക്ക് കടന്നുകഴിഞ്ഞു. അവസാനത്തെ ഓണപരീക്ഷകൾ കൂടി തീർന്നാൽ കുട്ടികളും ആഘോഷത്തിന്റെ പൂർണാവേശത്തിലെത്തും. വീട്ടുമുറ്റത്തെ ചെമ്പരത്തിയും പനിനീർപ്പപൂവും വിപണിയിൽ നിന്നെത്തുന്ന പലനിറ പൂക്കളും കൂടിയാകുമ്പോൾ പൂക്കളത്തിന് ചന്തമേറെയാണ്.
Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ; ഇന്ത്യക്ക് അഭിമാന റെക്കോർഡ്