വിവാദങ്ങളുടെ പെരുമഴക്കാലം; സര്‍ക്കാരിന് നാണക്കേടായി ഓണകിറ്റുകളിലെ തട്ടിപ്പും

By Desk Reporter, Malabar News
Malabar News _Onam KIt Scam
Representational Image
Ajwa Travels

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍, കേരളത്തിലെ ജനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഓണകിറ്റില്‍ ക്രമക്കേട്. 88 ലക്ഷം കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്ന ഓണകിറ്റുകളില്‍, ഒരു പാക്കറ്റില്‍ 500 രൂപയുടെ സാധനങ്ങള്‍ ഉണ്ടെന്നായിരുന്നു സര്‍ക്കാര്‍ അറിയിപ്പ്. എന്നാല്‍ ആദ്യഘട്ടമായി വിതരണം ചെയ്യപ്പെട്ട പാക്കറ്റുകളില്‍ 350 മുതല്‍ 400 രൂപ വരെയുള്ള സാധനങ്ങള്‍ മാത്രമാണ് ഉണ്ടായത്. മുന്‍ഗണനാ വിഭാഗത്തില്‍പെട്ട, പിങ്ക് കാര്‍ഡുകള്‍ക്ക് വിതരണം ചെയ്തുകൊണ്ടിരിക്കുന്ന കിറ്റുകളിലാണ് തട്ടിപ്പ് കണ്ടെത്തിയത്. എല്ലാ വിതരണ കേന്ദ്രങ്ങളിലുമായി 100 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നുകാണുമെന്നാണ് അനുമാനിക്കുന്നത്. ഓപ്പറേഷന്‍ ക്ലീന്‍ കിറ്റ്’ എന്ന് വിജിലന്‍സ് പേരിട്ടിരിക്കുന്ന പരിശോധനയിലാണ് വ്യാപക തട്ടിപ്പുകള്‍ കണ്ടെത്തിയത്. റെയ്ഡ് തുടരുകയാണ് ഇപ്പോഴും.

പല പാക്കറ്റുകളിലും നിര്‍മാണ തീയതി, പായ്ക്കിംഗ് തീയതി എന്നിവയില്ല. ഗുണനിലവാരവും തൂക്കവും ഉറപ്പുവരുത്തുന്നതില്‍ സപ്ലൈക്കോ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായതായും കണ്ടെത്തി. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും; വിജിലന്‍സ് അറിയിച്ചു. സപ്ലൈകോ സര്‍ക്കാരിലേക്ക് നല്‍കിയ കണക്കില്‍ പായ്ക്കിംഗ് ചാര്‍ജ് ഉള്‍പ്പെടെ ഒരു കിറ്റിന് 500 രൂപയാണ് ചെലവ് കാണിച്ചിരിക്കുന്നത്. എന്നാല്‍, ഏകദേശ കണക്കെന്ന രീതിയിലാണ് 500 രൂപ രേഖപ്പെടുത്തിയത്. കൃത്യം 500 രൂപക്ക് സാധനം നല്‍കാമെന്ന് പറഞ്ഞിട്ടില്ല എന്നിങ്ങനെയാണ് റെയ്ഡ് തുടരുമ്പോള്‍ സപ്ലൈകോ നല്‍കുന്ന വിശദീകരണം.

ഓണകിറ്റ് വിതരണം ചെയ്യുന്ന റേഷന്‍ കടകളിലും മാവേലി സ്റ്റോറുകളിലും പാക്കിംഗ് കേന്ദ്രങ്ങളിലുമാണ് പരിശോധന തുടരുന്നത്. തെളിവ് സഹിതമാണ് തട്ടിപ്പുകള്‍ പിടികൂടിക്കൊണ്ടിരിക്കുന്നത്. വിതരണത്തില്‍ ക്രമക്കേട് നടക്കുന്നതായി വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപക പരിശോധനക്ക് വിജിലന്‍സ് ഡയറക്ടര്‍ അനില്‍ കാന്ത് ഐ.പി.എസ് നിര്‍ദേശിച്ചത്.

11 ഇനങ്ങള്‍ ഉള്‍പ്പെട്ട കിറ്റാണ് സര്‍ക്കാര്‍ നല്‍കുന്നത്. ആഗസ്റ്റ് 27ന് മുമ്പ് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. നിരവധി കേന്ദ്രങ്ങളില്‍ നടന്ന ക്രമക്കേട് തെളിവുകള്‍ സഹിതം പിടിച്ചതിനാല്‍ ഇനിയുള്ള വിതരണം തട്ടിപ്പില്ലാതെ പൂര്‍ത്തീകരിക്കുമെന്നാണ് പ്രതീക്ഷ; വിജിലന്‍സ് ഉന്നത ഉദ്യോഗസ്ഥന്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഇത്തരമൊരു സാമൂഹിക സാഹചര്യത്തില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളില്‍ തട്ടിപ്പ് നടത്തി ലാഭം ഉണ്ടാക്കുന്നവര്‍ മനുഷ്യരല്ല; ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE