തിരുവനന്തപുരം: ക്രിസ്‌മസ്, പുതുവൽസര ആഘോഷങ്ങൾ പ്രമാണിച്ച് പോലീസിന്റെ സ്‌പെഷ്യൽ ഡ്രൈവ് ഉണ്ടാകുമെന്ന് സംസ്‌ഥാന പോലീസ് മേധാവി അനിൽകാന്ത്. ന്യൂ ഇയർ ആഘോഷത്തിൽ ലഹരി ഉപയോഗം തടയാൻ നടപടികൾ ഊർജിതമാക്കുമെന്നും പോലീസ് മേധാവി പറഞ്ഞു. കോട്ടയത്ത് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
സംസ്‌ഥാനത്ത് ലഹരി ഉപയോഗം ശക്‌തമായി തടയാനുള്ള ശ്രമങ്ങളുമായി പോലീസ് മുന്നോട്ട് പോവുകയാണ്. കേസുകളിൽ അറസ്‌റ്റ് അടക്കമുള്ള നടപടികൾ ഇപ്പോൾ തന്നെ ശക്‌തമായി നടക്കുന്നുണ്ട്. ലഹരി ഉപയോഗം തടയാനായി കേരളത്തിലേക്ക് ലഹരി മരുന്ന് എത്തിക്കുന്ന വിതരണക്കാരെ കണ്ടെത്തി അറസ്‌റ്റ് ചെയ്യാനുള്ള സ്‌പെഷ്യൽ ഡ്രൈവുകളും നടക്കുന്നുണ്ട്. അത് ഇതുവരെ വിജയകരമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ വർഷത്തെ കേസുകൾ പരിശോധിക്കുമ്പോൾ മയക്കുമരുന്ന് കേസുകളിൽ വൻ വർധനവാണ് ഉള്ളത്. ലഹരി ഉപയോഗം സംബന്ധിച്ചുള്ള ജാഗ്രതയ്‌ക്ക് തുല്യ പ്രാധാന്യമുണ്ട്. അതിന്റെ ഭാഗമായി ബോധവൽക്കരണ പരിപാടികളും നടക്കുന്നുണ്ട്. എസ്‌പിസി കാഡറ്റുകളുടെയും ജനമൈത്രി പോലീസിന്റെയും സംയുക്‌ത സഹകരണത്തോടെ സ്‌കൂളുകളിൽ ബോധവൽക്കരണ ക്യാംപയിൻ നടക്കുന്നുണ്ടെന്നും പോലീസ് മേധാവി പറഞ്ഞു.
പുതുവർഷ സമയത്ത് പതിവായി നടക്കുന്ന സ്‌പെഷ്യൽ ഡ്രൈവുകൾ ഇത്തവണയും ഉണ്ടാകും. കൂടാതെ പട്രോളിംഗും ഏർപ്പെടുത്തും. രഹസ്യ വിവരം ലഭിച്ചാൽ അതനുസരിച്ച് പ്രതികളെ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ശബരിമലയിൽ ഭക്‌തരുടെ തിരക്ക് നിയന്ത്രിക്കാൻ കഴിഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലയ്‌ക്കലിൽ കൂടുതൽ പാർക്കിങ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പേട്ടതുള്ളൽ അടക്കമുള്ള ചടങ്ങുകൾക്ക് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സംസ്‌ഥാന പോലീസ് മേധാവി അനിൽകാന്ത് കൂട്ടിച്ചേർത്തു.
Most Read: പോലീസ് ഉദ്യോഗസ്‌ഥർ ‘സദാചാര പോലീസ്’ ആവരുത്; താക്കീതുമായി സുപ്രീം കോടതി