ന്യൂഡെൽഹി: പോലീസിലെ സദാചാര ഉദ്യോഗസ്‌ഥർക്ക് എതിരെ ശക്‌തമായ താക്കീതുമായി സുപ്രീം കോടതി. പോലീസ് ഉദ്യോഗസ്‌ഥർ, സദാചാര പോലീസ് ആവരുത്. ഒരു വ്യക്‌തിയുടെ അവസ്‌ഥ ചൂഷണം ചെയ്യരുത്. സാഹചര്യം മുതലെടുത്ത് ശാരീരിക, ഭൗതിക ആവശ്യങ്ങൾ മുന്നോട്ട് വെക്കുന്നതും തെറ്റാണെന്നും കോടതി നിരീക്ഷിച്ചു. ഗുജറാത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്‌ഥനെ പിരിച്ചു വിട്ടത് ശരിവെച്ചായിരുന്നു സുപ്രീം കോടതിയുടെ നിർദ്ദേശം.
അച്ചടക്ക നടപടി എടുത്ത് സിഐഎസ്എഫ് ഉദ്യോഗസ്‌ഥനെ പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇയാളെ തിരിച്ചെടുക്കാൻ നിർദ്ദേശവും നൽകി. എന്നാൽ, ഇതിനെതിരെ സിഐഎസ്എഫ് സുപ്രീം കോടതിയിൽ നൽകിയ ഹരജിയിലാണ് ജസ്‌റ്റിസുമാരായ സഞ്‌ജീവ് ഖന്ന, ജെകെ മഹേശ്വരി എന്നിവരുടെ ബെഞ്ച് നിലപാട് വ്യക്‌തമാക്കിയത്.
സിഐഎസ്എഫ് കോൺസ്‌റ്റബിൾ ആയിരുന്ന സന്തോഷ് കുമാർ പാണ്ഡെയ്‌ക്ക് എതിരെയാണ് നടപടി. 2001 ഒക്‌ടോബർ 26നും 27നും ഗുജറാത്തിലെ വഡോദരയിലെ ഐപിസിഎൽ ടൗൺഷിപ്പിൽ രാത്രിജോലി ചെയ്യുകയായിരുന്നു സന്തോഷ്. പുലർച്ചെ ഒരു മണിയോടെ മഹേഷ് ബി ചൗധരി എന്നയാളും പ്രതിശ്രുത വധുവും ഇരുചക്ര വാഹനത്തിൽ ഇതുവഴി പോയപ്പോൾ സന്തോഷ് തടഞ്ഞു. യുവതിക്കൊപ്പം തനിക്കും കുറച്ചു സമയം ചിലവിടണമെന്ന് സന്തോഷ് ആവശ്യപ്പെട്ടു.
ഇതിനെതിരെ മഹേഷ് പ്രതികരിച്ചപ്പോൾ പകരമായി മറ്റെന്തെങ്കിലും തരണമെന്ന് സന്തോഷ് ആവശ്യപ്പെട്ടു. മഹേഷ് കൈയിൽ കെട്ടിയിരുന്ന വാച്ച് അഴിച്ചു സന്തോഷിന് കൊടുത്തു. എന്നാൽ, സാംഭവത്തെപ്പറ്റി അടുത്ത ദിവസം മഹേഷ് പരാതി നൽകി. അന്വേഷണത്തിൽ ആരോപണങ്ങൾ തെളിഞ്ഞതോടെ സന്തോഷിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു.
ഈ നടപടി ചോദ്യം ചെയ്‌താണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്. സന്തോഷിന് അനുകൂലമായ വിധിക്കെതിരെ സിഐഎസ്എഫ് സമർപ്പിച്ച അപ്പീൽ പരിഗണിച്ച സുപ്രീം കോടതി ഗുജറാത്ത് ഹൈക്കോടതിയുടെ വിധി റദ്ദാക്കുകയായിരുന്നു. സന്തോഷ് പോലീസ് ഉദ്യോഗസ്‌ഥൻ അല്ലെന്നും, പോലീസായാലും സദാചാര പോലീസിങ്ങോ ഉപഹാരങ്ങളോ കൈപ്പറ്റരുതെന്നും സുപ്രീം കോടതി നിർദ്ദേശം നൽകി.
SPOTLIGHT: കൂടുതൽ സ്‌പോട് ലൈറ്റ് വാർത്തകൾ ഈ ലിങ്കിൽ വായിക്കാം