ന്യൂഡെൽഹി: 21 വർഷത്തിന് ശേഷം സൗന്ദര്യ റാണി പട്ടം ഇന്ത്യൻ മണ്ണിലേക്ക്. 2022ലെ മിസിസ് വേൾഡ് സൗന്ദര്യ മൽസരത്തിൽ ഇന്ത്യൻ സുന്ദരി സർഗം കൗശൽ കിരീടം ചൂടി. യുഎസിലെ ലാസ് വേഗസിൽ നടന്ന മൽസരത്തിൽ 63 രാജ്യങ്ങളിൽ നിന്നുള്ള മൽസരാർഥികളെ പിന്തള്ളിയാണ് മിസിസ് വേൾഡ് സൗന്ദര്യ പട്ടം സർഗം കൗശൽ നേടിയത്.
കിരീടം നേടിയതിൽ സന്തോഷം പങ്കുവെച്ചു സർഗം കൗശൽ ഇൻസ്‌റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചിരുന്നു. ”21 വർഷത്തിന് ശേഷം ഞങ്ങൾക്ക് കിരീടം തിരിച്ചുകിട്ടി. ഞാൻ വളരെ ആവേശത്തിലാണ്. ലവ് യു ഇന്ത്യ. ലവ് യു വേൾഡ്”-സർഗം കൗശൽ പറഞ്ഞു.
ജമ്മു കശ്‌മീർ സ്വദേശിനിയാണ് സർഗം കൗശൽ. ഇംഗ്ളീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. മുമ്പ് വിജാഗിൽ അധ്യാപികയായി ജോലി ചെയ്‌തിട്ടുണ്ട്. ഭർത്താവ് ഇന്ത്യൻ നേവിയിൽ ഉദ്യോഗസ്‌ഥനാണ്.
മിസിസ് പോളിനേഷ്യയ്‌ക്കാണ് രണ്ടാം സ്‌ഥാനം. മിസിസ് കാനഡയ്‌ക്ക് മൂന്നാം സ്‌ഥാനവും ലഭിച്ചു. 2001ൽ അദിതി ഗൗത്രികാർ സൗന്ദര്യ റാണിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം 21 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യയിലേക്ക് മിസിസ് ഇന്ത്യൻ പട്ടം എത്തുന്നത്. രണ്ടാം തവണയാണ് മിസിസ് വേൾഡിൽ ഇന്ത്യ വിജയിയാവുന്നത്.
സർഗം കൗശലിന്റെ നേട്ടത്തിൽ മുൻ സൗന്ദര്യ റാണി അദിതി ഗൗത്രികാർ ആശംസകൾ നേർന്നു. മൽസരത്തിന്റെ അവസാന ഘട്ടത്തിൽ സർഗം അണിഞ്ഞത് പിങ്ക് ഗ്ളിറ്ററി ഗൗണാണ്. സെൻട്രൽ സ്‌ളീറ്റാണ് ഗൗണിന്റെ ഹൈലൈറ്റ്. ഭാവന റാവുവാണ് ഈ ഡ്രസ് ഡിസൈൻ ചെയ്‌തത്.
വിവാഹിതരായ സ്‌ത്രീകൾക്ക് വേണ്ടിയുള്ള ആദ്യ സൗന്ദര്യ മൽസരമാണ് മിസിസ് വേൾഡ്. 1984ൽ ആണ് ഈ മൽസരം തുടങ്ങിയത്. മിസിസ് വുമൺ ഓഫ് ദ വേൾഡ് എന്നായിരുന്നു ആദ്യകാലത്ത് ഇത് അറിയപ്പെട്ടിരുന്നത്. 1988 മുതലാണ് ഇത് മിസിസ് വേൾഡ് എന്നറിയപ്പെടാൻ തുടങ്ങിയത്. 80-ലധികം രാജ്യങ്ങളിൽ നിന്നുള്ള മൽസരാർഥികളാണ് മിസിസ് വേൾഡ് മൽസരത്തിൽ പങ്കെടുക്കുന്നത്.
Most Read: കർഷകരോടുള്ള കൊലച്ചതി; ബഫർ സോണിൽ സർക്കാരിനെതിരെ രമേശ് ചെന്നിത്തല