തിരുവനന്തപുരം: സോളാര്‍ കേസ് സിബിഐക്ക് കൈമാറിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി. ഏത് അന്വേഷണം വന്നാലും നേരിടാന്‍ തയാറാണ്. മൂന്ന് വര്‍ഷം സോളര്‍ കേസില്‍ സമരം ചെയ്‌തു. അഞ്ച് വര്‍ഷം ഭരണത്തിലിരുന്നിട്ടും തെളിയിച്ചില്ല. കേന്ദ്രം ഭരിക്കുന്ന കക്ഷിയുമായി കൂട്ടുകൂടാനാണ് സംസ്‌ഥാന സർക്കാരിന്റെ നീക്കമെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു.
അന്വേഷണ റിപ്പോര്‍ട്ടിലെ കത്തിന്റെ ഭാഗം ഹൈക്കോടതി നേരത്തെ തള്ളിയതാണ്. ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് കേസെടുത്തു. എന്നിട്ടും തങ്ങള്‍ നിയമ നടപടിക്ക് പോയില്ല. കഴിഞ്ഞ അഞ്ച് വര്‍ഷം എന്ത് ചെയ്‌തുവെന്നും സർക്കാരിനെ ആര് തടഞ്ഞുവെന്നുമാണ് ഉമ്മന്‍ ചാണ്ടിയുടെ ചോദ്യം. കേരളത്തിലെ ജനങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയേണ്ടി വരും; ഉമ്മൻ ചാണ്ടി പറഞ്ഞു.
ജനങ്ങള്‍ എല്ലാം കാണുന്നും അറിയുന്നുമുണ്ട്. മൂന്ന് ഡിജിപിമാര്‍ അന്വേഷിച്ചിട്ടും കേസില്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ജാള്യത മറക്കാനാണ് സർക്കാർ ശ്രമമെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
Read also: സോളാറിൽ ഇടതുപക്ഷത്തിന് സിബിഐ വേണം; വിചിത്രമെന്ന് കെ സുരേന്ദ്രൻ








































