കവരത്തി: അഡ്‌മിനിസ്‌ട്രേറ്ററുടെ ഏകാധിപത്യ നയങ്ങൾക്കും ഭരണ പരിഷ്‌കാരങ്ങൾക്കുമെതിരെ ലക്ഷദ്വീപിൽ പ്രതിഷേധം കനക്കുകയാണ്. ഇതിനിടെ ദ്വീപിലെ നാളികേരം സൂക്ഷിക്കുന്ന ഷെഡുകളും പൊളിച്ചുനീക്കാൻ ഉത്തരവിട്ടിരിക്കുകയാണ് അഡ്‌മിനിസ്‌ട്രേഷൻ. ഇതിനെതിരെ ബംഗാര ദ്വീപിലെ കർഷകർ രംഗത്തെത്തിയിട്ടുണ്ട്. നടപടിയ്‌ക്കെതിരെ കോടതിയെ സമീപിക്കാനാണ് കർഷകരുടെ തീരുമാനം.
ബംഗാര ദ്വീപിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ടൂറിസം പദ്ധതിയുടെ ഭാഗമായാണ് കർഷകരുടെ ഷെഡുകളും കെട്ടിടങ്ങളും പൊളിച്ചുനീക്കുന്നത്. ഇത് സംബന്ധിച്ച് കഴിഞ്ഞ മാർച്ച് 30ന് അഗത്തി ദ്വീപിലെ കർഷകർക്ക് ഡെപ്യൂട്ടി കളക്‌ടറുടെ ഉത്തരവ് ലഭിച്ചിരുന്നു. ഷെഡുകളെല്ലാം ഉടനടി പൊളിച്ചുനീക്കണമെന്നും ഉത്തരവിൽ ആവശ്യപ്പെട്ടിരുന്നു. ഈ ഉത്തരവിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് വിവിധ ദ്വീപുകളിലെ നാളികേര കർഷകരുടെ തീരുമാനം.
1955 കാലഘട്ടത്തിൽ സ്‌ഥാപിച്ച ഷെഡുകളാണ് ഉടനടി പൊളിച്ചു നീക്കണമെന്ന് അധികൃതർ ആവശ്യപ്പെടുന്നത്. ഇവിടുത്തെ കെട്ടിടങ്ങളും ഈ കാലഘട്ടത്തിൽ തന്നെ നിർമിച്ചവയാണ്. ഇവയൊന്നും തന്നെ അനധികൃതമായി സ്‌ഥാപിച്ചവയല്ലെന്ന് കർഷകർ പറയുന്നു. മാത്രമല്ല, തങ്ങളുടെ ഉപജീവനമായതിനാൽ ഷെഡുകൾ പൊളിച്ചുനീക്കില്ല എന്ന നിലപാടിൽ തന്നെ ഉറച്ചുനിൽക്കുകയാണ് കർഷകർ.
അതേസമയം, ലക്ഷദ്വീപിൽ ഇന്ന് മുതൽ യാത്രാ നിയന്ത്രണവും നിലവിൽ വന്നിരിക്കുകയാണ്. അഡീഷണൽ ഡിസ്‌ട്രിക്‌ട് മജിസ്‌ട്രേറ്റിന്റെ അനുവാദമുള്ളവർക്ക് മാത്രമേ ഇന്ന് മുതൽ ദ്വീപിലേക്ക് പ്രവേശനമുള്ളൂ. നിലവിൽ ദ്വീപിൽ എത്തിയവർക്ക് ഒരാഴ്‌ച കൂടി സന്ദർശനം തുടരാൻ അനുമതിയുണ്ട്. പക്ഷേ, ഇവർ ദ്വീപിൽ നിന്ന് മടങ്ങുമ്പോൾ സന്ദർശന പാസ് റദ്ദാക്കണമെന്നാണ് നിർദ്ദേശം. ഇതിന് പുറമേ ലക്ഷദ്വീപിലെ കപ്പലുകൾക്കും തുറമുഖങ്ങൾക്കുമെല്ലാം സുരക്ഷ ഇരട്ടിയാക്കിയിട്ടുണ്ട്. പ്രതിഷേധം കനക്കുമെന്ന കേന്ദ്ര ഇന്റലിജൻസ് വിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
Also Read: ലക്ഷദ്വീപ് സന്ദർശനത്തിന് യുഡിഎഫ് എംപിമാർ അനുമതി തേടി; എൻകെ പ്രേമചന്ദ്രൻ







































