ന്യൂഡെൽഹി: മെയ് പത്തിനകം രാജ്യത്തെ മൂന്ന് വ്യോമ താവളങ്ങളിൽ നിന്ന് ഇന്ത്യൻ സേന പിൻമാറുമെന്ന് മാലദ്വീപ് വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി. രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തിൽ, ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ ഡെൽഹിയിൽ കൂടിക്കാഴ്‌ച നടത്തിയിരുന്നു. പിന്നാലെയാണ് മാലദ്വീപ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം വന്നത്.
പ്രായോഗിക പരിഹാരത്തിനായി ഇരു രാജ്യങ്ങളും ധാരണയിൽ എത്തിയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി. മെയ് പത്തിനകം രാജ്യത്തെ മൂന്ന് വ്യോമ താവളങ്ങളിൽ നിന്ന് ഇന്ത്യൻ സേന പിൻമാറും. ആദ്യഘട്ടത്തിൽ മാർച്ച് പത്തിനകം ഒരു വ്യോമത്താവളത്തിലെയും പിന്നീട് രണ്ടു മാസത്തിനകം മറ്റു രണ്ടിടങ്ങളിലെയും സൈനികരാണ് പിൻമാറുകയെന്നും മാലദ്വീപ് പറയുന്നു.
ഉഭയകക്ഷി സഹകരണം തുടരുമെന്നും, തുടർ നടപടികൾക്കായുള്ള ഉന്നതതലയോഗം പിന്നീട് മാലെയിൽ നടക്കുമെന്നും മന്ത്രാലയം അറിയിച്ചു. അതേസമയം, സേനയെ പിൻവലിക്കുന്ന കാര്യത്തിൽ ഇന്ത്യ ഇതുവരെ വ്യക്‌തത വരുത്തിയിട്ടില്ല. എന്നാൽ, അടിയന്തിര വൈദ്യസഹായ ദൗത്യങ്ങളും മറ്റു മാനുഷിക ഇടപെടലുകളും തുടരുമെന്ന് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിൽ എത്തിയതായാണ് സൂചന.
ചൈനയുടെ സമ്മർദ്ദത്തിലാണ് മാലദ്വീപ് ഭരണകൂടം ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെടുന്നത്. പതിറ്റാണ്ടുകളായി മാലദ്വീപ് പ്രതിരോധ സേനയുടെ പരിശീലനത്തിലെ പ്രധാന പങ്കാളികളാണ് ഇന്ത്യ. മാലദ്വീപ് സൈന്യത്തിന്റെ പരിശീലനത്തിന് ആവശ്യമായ സഹായങ്ങളിൽ ഏറിയ പങ്കും എത്തിച്ചുനൽകുന്നത് ഇന്ത്യയാണ്. ഇന്ത്യ നൽകിയ രണ്ടു സൈനിക ഹെലികോപ്‌ടറുകളും ഡോർണിയർ വിമാനങ്ങളും നിലവിൽ മാലദ്വീപ് സേനയുടെ ഭാഗമാണ്.
കടൽ സുരക്ഷയ്‌ക്കും ദുരന്ത നിവാരണത്തിനുമായാണ് ഇന്ത്യൻ സൈന്യം മാലദ്വീപിലുള്ളത്. സൈനിക വിമാനങ്ങൾ പറത്തുന്നതിന് പരിശീലനം ലഭിച്ചവർ, സാങ്കേതിക പരിശീലനം നേടിയവർ, മെഡിക്കൽ സ്‌റ്റാഫുകൾ എന്നിവർ ഉൾപ്പടെ 77 ഇന്ത്യൻ സേനാംഗങ്ങളാണ് നിലവിൽ മാലദ്വീപിലുള്ളത്. ഇന്ത്യ നൽകിയ സേവനങ്ങൾ പ്രയോജനപ്പെടുത്തി ഇതിനോടകം 600ഓളം സഹായ ദൗത്യങ്ങൾ മാലദ്വീപിൽ നടത്തിയിട്ടുണ്ട്.
മാർച്ച് 15ന് മുൻപ് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്നായിരുന്നു പ്രസിഡണ്ട് മുഹമ്മദ് മുയിസുവിന്റെ മുന്നറിയിപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനെതിരെ മാലദ്വീപ് മന്ത്രി നടത്തിയ മോശം പരാമർശത്തിന് പിന്നാലെയാണ് മാലിദ്വീപുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ വിള്ളൽ വന്നത്. വിവാദ പരാമർശം നടത്തിയ മാലദ്വീപ് യുവജനകാര്യ മന്ത്രി മറിയം ഷിവുനയെയും മന്ത്രിമാരായ മാൽഷ, ഹസൻ സിഹാൻ എന്നിവരെയും മാലദ്വീപ് പ്രസിഡണ്ട് സസ്‌പെൻഡ് ചെയ്‌തിരുന്നു.
Most Read| തിരിച്ചടിച്ച് അമേരിക്ക; ഇറാൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വ്യോമാക്രമണം