വാഷിങ്ടൻ: വടക്കൻ ജോർദാനിൽ സിറിയൻ അതിർത്തിക്ക് സമീപം യുഎസ് സൈനിക ക്യാമ്പിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ തിരിച്ചടിച്ച് അമേരിക്ക. ഇറാനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ അമേരിക്ക വ്യോമാക്രമണം ആരംഭിച്ചു. ഇറാഖ്-സിറിയ എന്നിവിടങ്ങളിലെ 85 ഇറാൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു അമേരിക്കയുടെ വ്യോമാക്രമണം. 30 മിനിറ്റോളം നീണ്ടുനിന്ന ആക്രമണത്തിനാണ് അമേരിക്ക തുടക്കമിട്ടത്.
ഞായറാഴ്‌ചത്തെ ആക്രമണത്തിനുള്ള ആദ്യ തിരിച്ചടിയാണ് ഇതെന്നും, ലക്ഷ്യം കാണുന്നതുവരെ ആക്രമണം തുടരുമെന്നും അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ മുന്നറിയിപ്പ് നൽകി. വ്യോമാക്രമണത്തിൽ ലക്ഷ്യമിട്ടത് യുഎസ് സൈന്യത്തെ ആക്രമിച്ച കേന്ദ്രങ്ങളെ ആണെന്നും, തിരിച്ചടിയുടെ ഭാഗമായി ഉണ്ടായ നാശനഷ്‌ടത്തിന്റെ കണക്കെടുത്ത് വരുന്നതായും അമേരിക്ക അറിയിച്ചു.
വടക്കൻ ജോർദാനിലെ യുഎസ് സൈനിക ക്യാമ്പിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിന് ശക്‌തമായ തിരിച്ചടി നൽകുമെന്ന് യുഎസ് അന്ന് തന്നെ പ്രഖ്യാപിച്ചിരുന്നു. ഡ്രോൺ ആക്രമണത്തിൽ മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. 34 സൈനികർക്കാണ് പരിക്കേറ്റത്. ആക്രമണത്തിന് പിന്നിൽ ഇറാൻ ആണെന്നാണ് ബൈഡൻ പ്രതികരിച്ചത്.
എന്നാൽ, സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഇറാൻ വ്യക്‌തമാക്കിയിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഇസ്രയേൽ- ഹമാസ് യുദ്ധം തുടങ്ങിയതിന് പിന്നാലെ, ഇറാഖിലും സിറിയയിലും ഇറാന്റെ പിന്തുണയുള്ള ഗ്രൂപ്പുകളിൽ നിന്നും 150ഓളം തവണയാണ് യുഎസ് സൈനികർ അക്രമിക്കപ്പെട്ടിട്ടുള്ളത്. അമേരിക്കൻ യുദ്ധക്കപ്പലുകളും ഇറാന്റെ പിന്തുണയുള്ള ഹൂതികൾ ആക്രമിച്ചിരുന്നു.
Most Read| ‘തമിഴക വെട്രി കഴകം’; രാഷ്‌ട്രീയ പാർട്ടി രജിസ്‌റ്റർ ചെയ്‌ത് വിജയ്