ന്യൂഡെൽഹി: മാലദ്വീപിലുള്ള ഇന്ത്യൻ സൈനികരെ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട നടപടിയിൽ വ്യക്‌തത വരുത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇന്ത്യൻ സൈനികരെ പിൻവലിച്ച് പകരം സാങ്കേതിക വിദഗ്‌ധരെ നിയോഗിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി. മാർച്ച് 15ന് മുൻപ് മാലദ്വീപിൽ നിന്ന് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണം എന്നായിരുന്നു പ്രസിഡണ്ട് മുഹമ്മദ് മുയിസുവിന്റെ മുന്നറിയിപ്പ്.
സൈനികരെ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്. ”നിലവിൽ വിന്യസിച്ചിരിക്കുന്ന സൈനികർക്ക് പകരം സാങ്കേതിക വിദഗ്‌ധരെ നിയോഗിക്കും. ഇരുരാജ്യങ്ങളിലെയും അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള മൂന്നാമത്തെ യോഗം ഉടൻ നടക്കും”- ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വക്‌താവ് രൺധിർ ജയ്സ്വാൾ പറഞ്ഞു.
ഈ മാസം രണ്ടിന് ഇരുകൂട്ടരുടെയും സംയുക്‌ത ഉന്നതതലയോഗം നടന്നിരുന്നു. ഇന്ത്യ കൈമാറിയ മൂന്ന് വിമാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് വേണ്ട കാര്യങ്ങൾ കണ്ടെത്താൻ ഇരുകൂട്ടരും തമ്മിൽ ധാരണയായതായി യോഗത്തിന് പിന്നാലെ ഇന്ത്യ പ്രതികരിച്ചിരുന്നു. ഇന്ത്യ നൽകിയ രണ്ടു സൈനിക ഹെലികോപ്‌ടറുകളും ഡോർണിയർ വിമാനങ്ങളും നിലവിൽ മാലദ്വീപ് സേനയുടെ ഭാഗമാണ്.
ഇവയുടെ പ്രവർത്തനത്തിനും മാനുഷിക സഹായത്തിനുമാണ് ഇന്ത്യൻ സൈനികരെ മാലദ്വീപിൽ വിന്യസിച്ചിരിക്കുന്നത്. സൈനിക വിമാനങ്ങൾ പറത്തുന്നതിന് പരിശീലനം ലഭിച്ചവർ, സാങ്കേതിക പരിശീലനം നേടിയവർ, മെഡിക്കൽ സ്‌റ്റാഫുകൾ എന്നിവർ ഉൾപ്പടെ 77 ഇന്ത്യൻ സേനാംഗങ്ങളാണ് നിലവിൽ മാലദ്വീപിലുള്ളത്. പതിറ്റാണ്ടുകളായി മാലദ്വീപ് പ്രതിരോധ സേനയുടെ പരിശീലനത്തിലെ പ്രധാന പങ്കാളികളാണ് ഇന്ത്യ.
അതിനിടെ, മാലദ്വീപിലുള്ള ഇന്ത്യൻ സൈനികരുടെ ആദ്യ സംഘത്തെ മാർച്ച് പത്തിന് മുൻപും അവശേഷിക്കുന്നവരെ മേയ് പത്തിന് മുൻപും മടക്കി അയക്കുമെന്ന് വ്യക്‌തമാക്കി പ്രസിഡണ്ട് മുഹമ്മദ് മുയിസു നേരത്തെ രംഗത്തെത്തിയിരുന്നു. ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ ഡെൽഹിയിൽ കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെയാണ് പ്രതികരണം വന്നത്.
Most Read| കേരളത്തിലെ ആദ്യ സൗജന്യ വൈഫൈ പാർക്ക് ആകാൻ മാനാഞ്ചിറ