മാലെ: മാലദ്വീപ് മുൻ സർക്കാർ നിയമിച്ച പ്രോസിക്യൂട്ടർ ജനറൽ ഹുസൈൻ ഷമീമിന് കുത്തേറ്റതായി റിപ്പോർട്. ഇന്ന് പുലർച്ചെ നഗരത്തിലെ വഴിയിൽ വെച്ചാണ് ഹുസൈൻ ഷമീമിന് നേരെ ആക്രമണം ഉണ്ടായത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് പ്രോസിക്യൂട്ടർ ഓഫീസ് ഉദ്യോഗസ്‌ഥൻ പ്രസ്‌താവനയിൽ അറിയിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ആരാണ് ഇദ്ദേഹത്തെ ആക്രമിച്ചതെന്ന് വ്യക്‌തമല്ല.
നിലവിലെ പ്രതിപക്ഷമായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) ആണ് ഹുസൈൻ ഷമീമിനെ പ്രോസിക്യൂട്ടർ ജനറലായി നിയമിച്ചത്. പ്രസിഡണ്ട് മുഹമ്മദ് മുയിസുവിനെ ഇംപീച്ച് ചെയ്യാനുള്ള നടപടികൾ എംഡിപി അടുത്തിടെ ആരംഭിച്ചിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. മുഹമ്മദ് മുയിസിന്റെ ചൈന അനുകൂല നിലപാടിനെതിരെ വൻ വിമർശനമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.
ചൈനീസ് ചാരക്കപ്പൽ മാലദ്വീപ് തലസ്‌ഥാനമായ മാലെയിൽ നങ്കൂരമിട്ടത് വൻ വിവാദമായിരുന്നു. പ്രസിഡണ്ടിനെതിരെ ഇംപീച്ച്മെന്റ് നടപടികൾ ആരംഭിക്കാനുള്ള തീരുമാനം പാർലമെന്റിൽ വൻ ബഹളത്തിൽ കലാശിച്ചിരുന്നു. ഞായറാഴ്‌ച ഭരണ-പ്രതിപക്ഷ എംപിമാർ പാർലമെന്റിനുള്ളിൽ തമ്മിലടിച്ചിരുന്നു.
മന്ത്രിമാരുടെ നിയമനത്തിന് അംഗീകാരം ലഭിക്കാനായി മുഹമ്മദ് മുയിസു വിളിച്ചുചേർത്ത പ്രത്യേക സമ്മേളനമാണ് അലങ്കോലമായത്. വോട്ടെടുപ്പിന് തൊട്ടുമുമ്പായിരുന്നു ഏറ്റുമുട്ടൽ. 22 മന്ത്രിമാരിൽ നാല് പേരുടെ നിയമനം പിൻവലിക്കണമെന്ന് എംഡിപി ആവശ്യപ്പെട്ടതോടെയാണ് സംഘർഷം നടന്നത്.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!