ന്യൂഡെൽഹി: ഇന്ത്യയിൽ നിന്നുള്ള ഡോർണിയർ വിമാനം ഉപയോഗിക്കുന്നതിന് പ്രസിഡണ്ട് മുഹമ്മദ് മുയിസു അനുമതി നിഷേധിച്ചതിനെ തുടർന്ന് മാലദ്വീപ് സ്വദേശിയായ 14 വയസുകാരൻ മരിച്ചെന്ന് പരാതി. പ്രാദേശിക മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട് ചെയ്‌തത്. ഇന്ത്യ നൽകിയ ഡോർണിയർ വിമാനം മാലദ്വീപിൽ എയർ ആംബുലൻസായി ഉപയോഗിക്കുന്നുണ്ട്.
ഗാഫ് അലിഫ് വില്ലിങ്കിലിയിലെ വിദൂര ദ്വീപായ വില്ലിംങ്ടണിൽ താമസിക്കുന്ന 14 വയസുകാരനാണ് മരണത്തിന് കീഴടങ്ങിയത്. ബ്രയിൻ ട്യൂമർ ബാധിതനായ കുട്ടിക്ക് കഴിഞ്ഞ ബുധനാഴ്‌ച രാത്രി മസ്‌തിഷ്‌കാഘതം ഉണ്ടായി. ഗുരുതരാവസ്‌ഥയിൽ ആയതിനെ തുടർന്ന് വിദഗ്‌ധ ചികിൽസയ്‌ക്കായി മാലദ്വീപ് തലസ്‌ഥാനമായ മാലെയിലേക്ക് കൊണ്ടുപോകുന്നതിന് കുടുംബം എയർ ആബുലൻസ് ആവശ്യപ്പെട്ടു.
എന്നാൽ, 16 മണിക്കൂറിനു ശേഷം വ്യാഴാഴ്‌ച രാവിലെയാണ് എയർ ആംബുലൻസിനുള്ള അനുമതി ലഭിച്ചത്. തുടർന്ന് കുട്ടിയെ മാലെയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപേക്ഷ ലഭിച്ചയുടൻ നടപടിക്രമങ്ങൾ ആരംഭിച്ചിരുന്നെന്നും അവസാന നിമിഷമുണ്ടായ സാങ്കേതിക തകരാറിനെ തുടർന്നാണ് കലാതാമസം ഉണ്ടായതെന്നും മെഡിക്കൽ ഇവാക്കുവേഷന്റെ ചുമതലയുള്ള ആസന്ധ കമ്പനി ലിമിറ്റഡ് അറിയിച്ചു.
കുട്ടി മരിച്ചതിനെ തുടർന്ന് ആശുപത്രിക്ക് പുറത്ത് പ്രതിഷേധം നടന്നതായും റിപ്പോർട്ടുകളുണ്ട്. പ്രസിഡണ്ടിന്റെ ഇടപെടലിനെ തുടർന്നാണ് എയർ ആംബുലൻസിന് അനുമതി ലഭിക്കാതിരുന്നതെന്നും ആരോപണം ഉയർന്നു. ഇന്ത്യയും മാലദ്വീപും തമ്മിലുള്ള നയതന്ത്രബന്ധം വഷളായ സാഹചര്യത്തിലാണ് സംഭവം. കഴിഞ്ഞ വർഷം നവംബറിൽ മുഹമ്മദ് മുയിസു അധികാരമേറ്റത് മുതൽ ഇന്ത്യയുമായി മാലദ്വീപ് അകൽച്ചയിലാണ്.
കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ വിമർശിച്ചുള്ള മാലദ്വീപ് എംപിമാരുടെ പോസ്‌റ്റിന് പിന്നാലെ ബന്ധം കൂടുതൽ വഷളായി. ഇതിന് പിന്നാലെ മാർച്ച് 15ന് മുൻപ് മാലദ്വീപിൽ നിന്ന് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു പ്രസിഡണ്ട് മുഹമ്മദ് മുയിസു രംഗത്തെത്തുകയും ചെയ്‌തിരുന്നു.
Most Read| സൈനികരുടെ കുടിയേറ്റം; മ്യാൻമർ അതിർത്തി വേലികെട്ടി അടക്കും- അമിത് ഷാ