ജനീവ: അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക അനുമതി നേടി ഫൈസർ-ബയേൺടെക് വാക്‌സിൻ. ലോകാരോഗ്യ സംഘടന ഇക്കാര്യം ഔദ്യോഗികമായി വ്യക്‌തമാക്കി. ഇതോടെ ലോകാരോഗ്യ സംഘടന അടിയന്തര ഘട്ടത്തിലെ ഉപയോഗത്തിന് അനുമതി നൽകുന്ന ആദ്യ കോവിഡ് പ്രതിരോധ വാക്‌സിനായി ഫൈസർ മാറി.
എല്ലാ രാജ്യങ്ങൾക്കും ആവശ്യമായ അളവിൽ വാക്‌സിൻ ലഭ്യമാക്കാൻ ആഗോളതലത്തിലുള്ള ശ്രമങ്ങൾ ഉറപ്പാക്കണമെന്ന് അനുമതി നൽകിക്കൊണ്ട് ലോകാരോഗ്യ സംഘടനാ പ്രതിനിധി മരിയംഗേല സിമാവോ പറഞ്ഞു. സുരക്ഷ, ഫലപ്രാപ്‌തി, ഗുണനിലവാരം എന്നിവയെ കുറിച്ചുള്ള വിശദമായ അവലോകനത്തിന് ശേഷമാണ് ഫൈസർ വാക്‌സിൻ അനുമതി നേടിയതെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ലോകാരോഗ്യ സംഘടന മുന്നോട്ട് വെച്ച നിശ്‌ചിത മാനദണ്ഡങ്ങൾ പാലിക്കാൻ ഫൈസർ-ബയേൺടെക് തയാറായിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ അനുമതി നേടിയ ഫൈസർ വാക്‌സിന് വിവിധ രാഷ്‌ട്രങ്ങളും അനുമതി നൽകിയേക്കും. നേരത്തെ ബ്രിട്ടൺ അടിയന്തര ഉപയോഗത്തിന് ഫൈസർ വാക്‌സിൻ സ്വീകരിച്ചിരുന്നു.
Also Read: സർവം സജ്‌ജം; വാക്‌സിൻ വിതരണത്തിന് ഒരുങ്ങി കേരളം







































