തിരുവനന്തപുരം: കോവിഡ് പ്രതിരോധ വാക്‌സിൻ വിതരണത്തിന് സംസ്‌ഥാനം പൂർണ സജ്‌ജമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ലഭ്യമായി തുടങ്ങിയാൽ ഉടൻ തന്നെ വാക്‌സിൻ ജനങ്ങളിലേക്ക് എത്തിക്കും. വാക്‌സിൻ വിതരണത്തിന്റെ മുൻഗണന പട്ടിക, വാക്‌സിൻ സംഭരണം, വാക്‌സിൻ വിതരണത്തിനുള്ള വാളണ്ടിയർമാർ, അതിനുള്ള പരിശീലനം എന്നിവ പൂർത്തിയാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കേന്ദ്രവും ഐസിഎംആറും (Indian Council of Medical Research) ചേർന്ന് വിതരണത്തിന് വേണ്ടിയുള്ള മാനദണ്ഡങ്ങളും നടപടി ക്രമങ്ങളും നിശ്‌ചയിച്ചിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർ, പ്രായം ചെന്നവർ, മറ്റ് ജീവിതശൈലി രോഗങ്ങൾ ഉള്ളവർ, രോഗബാധ ഏൽക്കാൻ കൂടുതൽ സാധ്യതയുള്ളവർ എന്നിങ്ങനെ മുൻഗണന പ്രകാരമാവും വാക്‌സിൻ വിതരണം.
കേരളം ജനസാന്ദ്രത കൂടിയ സംസ്‌ഥാനമാണ്. പ്രായം ചെന്നവരുടെ ജനസംഖ്യ, ജീവിതശൈലി രോഗമുള്ളവരുടെ എണ്ണം എന്നിവ ഏറ്റവും കൂടുതലുള്ളതും കേരളത്തിലാണ്. അതിനാൽ, വാക്‌സിൻ വിതരണം ആരംഭിച്ചാൽ നല്ലൊരു വിഹിതം സംസ്‌ഥാനത്തിന് തരണമെന്ന് കേന്ദ്രത്തോട് അഭ്യർഥിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി.
അതേസമയം, കോവിഡ് വാക്‌സിന്റെ ഉപയോഗത്തിന് അനുമതി നൽകുന്ന കാര്യം തീരുമാനിക്കാൻ വിദഗ്‌ധ സമിതിയുടെ നിർണായക യോഗം ഇന്ന് ചേരും. ഉച്ചക്ക് പന്ത്രണ്ട് മണിക്കാണ് യോഗം. സിറം ഇൻസ്‌റ്റിറ്റൃൂട്ട് , ഭാരത് ബയോടെക്, ഫൈസർ എന്നീ കമ്പനികളുടെ അപേക്ഷ സമിതി പരിഗണിക്കും.