ന്യൂഡെൽഹി: രാജ്യത്ത് ഫൈസര്‍ വാക്‌സിന്‍ ഉടന്‍ ലഭ്യമാകില്ലെന്ന് വ്യക്‌തമാക്കി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ഇന്ത്യയില്‍ നിലവില്‍ വാക്‌സിന് വേണ്ടി ഏതെല്ലാം കമ്പനികള്‍ക്കാണ് അനുമതി നൽകിയിട്ടുള്ളത് എന്ന പിവി അബ്‌ദുല്‍ വഹാബ് എംപിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഫൈസര്‍ വാക്‌സിന്‍ ഇറക്കുമതി ചെയ്യാനുള്ള അനുമതിക്കായി കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഫൈസര്‍ കമ്പനിയില്‍ നിന്ന് സിഡിഎസ്‌ഒയ്‌ക്ക് അപേക്ഷ ലഭിച്ചിരുന്നെന്നും, എന്നാല്‍ സബ്‌ജക്‌ട് എക്‌സ്‌പെര്‍ട് കമ്മിറ്റി ചില കാരണങ്ങളാല്‍ അപേക്ഷ തള്ളുകയായിരുന്നു എന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
പിന്നീട് ഫെബ്രുവരി മാസത്തില്‍ സമര്‍പ്പിച്ച അപേക്ഷ ഫൈസര്‍ കമ്പനി പിന്‍വലിക്കുകയും അതിനുശേഷം അനുമതി തേടിയിട്ടില്ലെന്നും കേന്ദ്രമന്ത്രി വ്യക്‌തമാക്കി.
അതേസമയം കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി കിട്ടാത്ത കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ ഉണ്ടെന്നും അനുമതിക്കുള്ള അപേക്ഷ ആറാഴ്‌ചക്കുള്ളില്‍ ലോകാരോഗ്യ സംഘടന പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്രമന്ത്രി രാജ്യസഭയെ രേഖാമൂലം അറിയിച്ചു.
സെറം ഇന്‍സ്‍റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍, റഷ്യൻ നിർമിത സ്‌പുട്നിക്, അമേരിക്കയുടെ മോഡേണ വാക്‌സിൻ എന്നിവയ്‌ക്കാണ് നിലവിൽ രാജ്യത്ത് അനുമതി ലഭിച്ചിട്ടുള്ളത്.
Most Read: സംസ്‌ഥാനത്ത് പ്ളസ് വണ്‍ സീറ്റ് വര്‍ധിപ്പിക്കും; പ്രവേശനം അടുത്തയാഴ്‌ച മുതൽ