തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെൻഷൻ അനധികൃതമായി കൈപ്പറ്റിയ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തട്ടിപ്പ് കാണിച്ചവർക്കെതിരെ വകുപ്പുതലത്തിൽ അച്ചടക്ക നടപടിയെടുക്കും. കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ ജീവനക്കാരും പെൻഷൻകാരും അനർഹമായി ക്ഷേമ പെൻഷൻ വാങ്ങുന്നത് വ്യക്തമായ പശ്ചാത്തലത്തിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. അനർഹർ കയറിക്കൂടാൻ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകും. മരിച്ചവരെ അതത് സമയത്ത് കൺകറിങ് മസ്റ്ററിങ് നടത്തി ലിസ്റ്റിൽ നിന്ന് ഒഴിവാക്കും.
വാർഷിക മസ്റ്ററിങ് നിർബന്ധമാക്കും. വരുമാന സർട്ടിഫിക്കറ്റ്, ആധാർ സീഡിങ് എന്നിവ നിർബന്ധമാക്കും. സർക്കാർ സർവീസിൽ കയറിയ ശേഷം മസ്റ്ററിങ് നടത്തി ആനുകൂല്യം കൈപ്പറ്റുന്നത് അശ്രദ്ധയല്ലെന്ന് മുഖ്യമന്ത്രി യോഗത്തിൽ വിമർശിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ ക്ഷേമ പെൻഷൻകാരുടെ അർഹത വിലയിരുത്താനും ധനവകുപ്പ് പരിശോധന തുടരാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
യോഗത്തിൽ കെഎൻ ബാലഗോപാൽ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ഉൾപ്പടെയുള്ളവരും പങ്കെടുത്തും. പെൻഷൻ പട്ടിക കൈകാര്യം ചെയ്യുന്ന സേവന സോഫ്റ്റ്വെയറിലെയും സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണ സോഫ്റ്റ്വെയറായ സ്പാർക്കിലെയും വിവരങ്ങൾ താരതമ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
ധനവകുപ്പിന്റെ നിർദ്ദേശമനുസരിച്ചു ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. വിവിധ വകുപ്പുകളിലെ 1458 ഉദ്യോഗസ്ഥരാണ് അനധികൃതമായി പെൻഷൻ വാങ്ങിയത്. കോളേജ് അധ്യാപകരും മൂന്ന് ഹയർ സെക്കണ്ടറി അധ്യാപകരും ഇതിൽ ഉൾപ്പെടുന്നു.
ഏറ്റവും കൂടുതൽ ഉദ്യോഗസ്ഥർ ക്ഷേമപെൻഷൻ വാങ്ങുന്നത് ആരോഗ്യവകുപ്പിലാണ്. 373 പേർ. പൊതുവിദ്യാഭ്യാസ വകുപ്പിൽ 224 പേരും മെഡിക്കൽ എജ്യുക്കേഷൻ വകുപ്പിൽ 124 പേരും ആയുർവേദ വകുപ്പിൽ 114 പേരും മൃഗസംരക്ഷണ 74 പേരും ക്ഷേമ പെൻഷൻ വാങ്ങുന്നുണ്ട്. വിധവ- വികലാംഗ പെൻഷനുകളാണ് ഉദ്യോഗസ്ഥർ തട്ടിയെടുത്തത്.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!