ഇടുക്കി: സിപിഎം ബന്ധം ഉപേക്ഷിച്ച് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മൽസരിക്കുന്ന, ജി. സുധാകരനെതിരായി നടത്തിയ ‘രാഷ്ട്രീയ ചെറ്റത്തരം’ പരാമർശത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജി. സുധാകരനെ ‘ചെറ്റ’ എന്ന് താൻ വിളിച്ചിട്ടില്ലെന്നും അങ്ങനെ വിളിക്കാൻ മാദ്ധ്യമ പ്രവർത്തകരാണ് ആഗ്രഹിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
”ഞാൻ അദ്ദേഹത്തെ കുറിച്ച് പറഞ്ഞത് രാഷ്ട്രീയ ചെറ്റത്തരം എന്നാണ്. ചെറ്റത്തരം എന്ന വാക്ക് എപ്പോളാണ് ഇത്രമാത്രം അശ്ളീലമായതെന്ന് എനിക്ക് മാനസിലാകുന്നില്ല. ചില്ലറ വോട്ടുകൾക്കും നാല് സീറ്റിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഞങ്ങൾ എന്ന് എത്രയോകാലമായി ഞാൻ പറയുന്നതാണ്.
അതിനർഥം ഞങ്ങളെല്ലാം ചെറ്റകളാണെന്നാണോ. ചെറ്റത്തരം കാണിച്ചാൽ ചെറ്റത്തരം എന്ന് പറയില്ലേ. അത് സാധാരണ പറയുന്നതല്ലേ. അതിനർഥം അയാളെ ചെറ്റ എന്ന് വിളിച്ചു എന്നാണോ? പക്ഷേ, അത് നിലപാടുകളുടെ വഞ്ചനയാണ്. വർഗ വഞ്ചകൻ എന്ന് പറഞ്ഞാൽ എന്താണ് അർഥം”- മുഖ്യമന്ത്രി പറഞ്ഞു.
ഒരു ചോദ്യം ചോദിക്കാനുണ്ടെന്ന് ആവേശത്തോടെ പ്രതികരിച്ച പ്രവർത്തകനോട് ‘വീട്ടിൽ പോയി ചോദിച്ചാൽ മതി’യെന്ന് പ്രസംഗത്തിനിടെ പറഞ്ഞതിനോടും മുഖ്യമന്ത്രി പ്രതികരിച്ചു. ഓരോ കാര്യത്തിലും പാലിക്കേണ്ട മര്യാദയുണ്ടെന്നും ആ മര്യാദ പാലിക്കാതിരുന്നാൽ പ്രതികരണം സ്വാഭാവികമായും ഉണ്ടാകുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അയാൾ എന്നെയോ എൽഡിഎഫിനെയോ എതിർക്കാൻ വന്നതല്ല. ചില പ്രത്യേക ആവേശക്കാർ ഉണ്ടാകുമല്ലോ? പലതരത്തിൽ ആണല്ലോ ആവേശം വരുന്നത്. അതിന്റെ ഭാഗമായി ചോദിക്കുന്ന ചോദ്യമാണത്. ചോദ്യം ചോദിക്കാൻ വാർത്താ സമ്മേളനമല്ല നടന്നത്. പൊതുയോഗത്തിന് അതിന്റേതായ മര്യാദയുണ്ട്. ഇഷ്ടമുള്ളവർ കേട്ടാൽ മതി. തനിക്ക് സമനില തെറ്റേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Most Read| കുട്ടികളിലെ അമിത സ്ക്രീൻ ഉപയോഗം; ‘ഡിജിറ്റൽ ഡിറ്റോക്സ്’ പദ്ധതിയുമായി കർണാടക









































