മലപ്പുറം: കൊണ്ടോട്ടിയിൽ ചികിൽസക്കിടെ നാലുവയസുകാരൻ മരിച്ചത് ചികിൽസാ പിഴവ് മൂലമെന്ന് സ്ഥിരീകരണം. അനസ്തേഷ്യ നൽകിയ അളവ് വർധിച്ചതാണ് കുട്ടിയെ മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. അരിമ്പ്ര സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ് ഷാസിൽ ആണ് ഈ മാസം ഒന്നിന് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചത്.
കളിക്കുന്നതിനിടെ വായിൽ കമ്പ് കൊണ്ട് മുറിഞ്ഞതിനെ തുടർന്നാണ് മുഹമ്മദ് ഷാസിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുറിവിന് തുന്നലിടാനായി അനസ്തേഷ്യ നൽകണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. ബന്ധുക്കൾ ഇത് സമ്മതിക്കുകയും ചെയ്തു. എന്നാൽ, അനസ്തേഷ്യ നൽകി അൽപ്പസമയത്തിന് ശേഷം കുഞ്ഞ് മരിക്കുകയും ചെയ്തു.
അന്നുതന്നെ അനസ്തേഷ്യ നൽകിയതിലെ പിഴവാണ് കുട്ടിയുടെ മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. എന്നാൽ, ആശുപത്രി അധികൃതർ ആരോപണം നിഷേധിക്കുകയും ചെയ്തിരുന്നു. എന്നാൽ ആരോപണം ശരിവെക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടാണ് പുറത്തുവന്നത്. കുട്ടി മരിച്ചത് അണ്ണാക്കിൽ കമ്പ് കുത്തിയുണ്ടായ മുറിവ് കാരണമല്ലെന്നും നാലുവയസുള്ള കുട്ടിക്ക് നൽകേണ്ട അളവിലല്ല അനസ്തേഷ്യ നൽകിയതെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ കൊണ്ടോട്ടി പോലീസ് കേസെടുത്തിട്ടുണ്ട്.
Most Read| ഇനി ‘കോളനി’യില്ല; ചരിത്ര ഉത്തരവിറക്കി മന്ത്രി കെ. രാധാകൃഷ്ണൻ പടിയിറങ്ങി