തിരുവനന്തപുരം: പോത്തൻകോട് അച്ഛനും മകൾക്കും നേരെ ഗുണ്ടാ ആക്രമണം ഉണ്ടായ സംഭവം നിർഭാഗ്യകരമെന്ന് മന്ത്രി ജിആർ അനിൽ. പോലീസ് കൂടുതൽ ജാഗ്രതയോടെ നീങ്ങണം. ഗൗരവമായ പോലീസ് ഇടപെടലിന് അപ്പോൾ തന്നെ നിർദ്ദേശം നൽകിയിരുന്നു എന്നും മന്ത്രി പറഞ്ഞു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കണം. പോത്തൻകോട് പോലീസ് ഇത്തരം സംഭവങ്ങൾ ഗൗരവമായി കൈകാര്യം ചെയ്യണം. രാഷ്‌ട്രീയ കൊലപാതകങ്ങൾ സംബന്ധിച്ച് പോലീസിന് വീഴ്‌ച ഉണ്ടായെന്ന ആരോപണത്തിൽ കഴമ്പില്ല. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ ആക്ഷേപങ്ങൾ പതിവാണ്. പോലീസ് ജാഗ്രതയോടെ നീങ്ങിയില്ലെങ്കിൽ, പിന്നീട് എന്തെന്ന് അപ്പോൾ പറയാം. വിഷയം ലഘുവായി കാണുന്നില്ല, ഗൗരവത്തോടെ തന്നെ കാണുന്നു; മന്ത്രി വ്യക്‌തമാക്കി.
പോത്തൻകോട് അച്ഛനെയും മകളെയും ആക്രമിച്ച സംഭവത്തിൽ പ്രതികൾ ഒളിവിലാണെന്നാണ് പോലീസ് വിശദീകരണം. ഫോണുകൾ ഓഫ് ചെയ്‌ത നിലയിലാണ്. പ്രതികൾക്കായി തിരച്ചിൽ തുടരുന്നതായും പോലീസ് പറഞ്ഞു.
നടുറോഡിൽ ആൾക്കൂട്ടം നോക്കിനിൽക്കെ കാർ തടഞ്ഞാണ് അച്ഛനെയും മകളെയും നാലംഗ ഗുണ്ടാസംഘം ബുധനാഴ്‌ച രാത്രി പോത്തൻകോട് വെച്ച് ആക്രമിച്ചത്. വെഞ്ഞാറമൂട് സ്വദേശിയായ ഷായും മകളുമാണ് നാലംഗ ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിന് ഇരയായത്.
ഡോർ വലിച്ചു തുറന്ന് ഷായെ മർദ്ദിക്കുകയും, 17കാരിയായ മകളെ അസഭ്യം പറഞ്ഞ് മുടിക്ക് കുത്തിപ്പിടിച്ച് മർദ്ദിക്കുകയുമാണ് ചെയ്‌തത്. സംഭവത്തിൽ നിയമ നടപടിയുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിലാണ് കുടുംബം.
Most Read: പോലീസ് കേസുകൾ ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചില്‍ നിന്ന് മാറ്റി








































