ചണ്ഡീഗഢ്: കോവിഡ് പ്രതിരോധ വാക്സിനെ പിന്തുണച്ച് ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ്. വാക്സിന്റെ രണ്ട് ഷോട്ടുകളിൽ ഒന്ന് മാത്രമാണ് താൻ സ്വീകരിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.
ഭാരത് ബയോടെക്കിന്റെ വാക്സിൻ സ്വീകരിച്ചതിന് പിന്നാലെ മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇത് വാക്സിന്റെ കാര്യക്ഷമതയെ കുറിച്ച് വ്യാപക സംശയം ഉയരാൻ കാരണമായി. പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലുള്ള ഭാരത് ബയോടെക്കിന്റെ വാക്സിൻ സ്വീകരിച്ച ശേഷവും രോഗം വന്നത് ഏറെ ചർച്ചയായിരുന്നു. നവംബർ 20നാണ് മന്ത്രി വാക്സിൻ സ്വീകരിച്ചത്.
വാക്സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ചതിന് ശേഷം മാത്രമേ ശരീരത്തിൽ രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള ആന്റിബോഡി ഉണ്ടാവുകയുള്ളുവെന്ന് ഡോക്ടർമാർ പരീക്ഷണ സമയത്ത് തന്നെ വിശദമാക്കിയിരുന്നതായി മന്ത്രി ട്വീറ്റ് ചെയ്തു. തന്റെ രോഗം ഭേദമാകുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. അംബാല കാന്റിലെ സിവിൽ ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ് അദ്ദേഹം.
मुझे कोवेक्सिन लगाने से पहले डॉक्टरों ने बता दिया था कि वेक्सिन दूसरी डोज 28 दिन के बाद लगने के 14 दिन बाद ही अन्टोबोडी बनेगी । पूरी एहतियात बरतने के बाद भी मैंकरना के काबू आगया । मेरा सिविल हस्पताल में इलाज हो रहा है ओर मैं ठीक महसूस कर रहा हूँ ।
— ANIL VIJ MINISTER HARYANA (@anilvijminister) December 6, 2020
സംഭവവുമായി ബന്ധപ്പെട്ട് ഭാരത് ബയോടെക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയവും വിശദീകരണം നൽകിയിരുന്നു. വാക്സിന്റെ രണ്ട് ഡോസും എടുത്തതിന് ശേഷം മാത്രമേ ഫലമുണ്ടാവുകയുള്ളെന്നും മന്ത്രി ആദ്യ ഡോസ് മാത്രമാണ് സ്വീകരിച്ചതെന്നും ഭാരത് ബയോടെക് വ്യക്തമാക്കി.
ഭാരത് ബയോടെക്ക് വികസിപ്പിച്ചെടുത്ത കൊവാക്സിന്റെ ക്ളിനിക്കൽ പരീക്ഷണങ്ങൾ യുഎസിലും യുകെയിലും പുരോഗമിക്കുകയാണ്. കോവിഡ് വാക്സിന്റെ കാര്യത്തിൽ സുരക്ഷക്ക് തന്നെയാണ് മുൻതൂക്കം നൽകുന്നതെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
Also Read: ‘ബാബറി മസ്ജിദ് തകര്ത്തത് വിഭജനത്തിന് ശേഷമുള്ള ഏറ്റവും വലിയ ദുരന്തം’; കട്ജു