ബാബറി മസ്ജിദ് തകര്‍ത്തിട്ട് ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ പിന്നിടുന്ന ഇന്ന്, പ്രതികരണവുമായി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്‍ അധ്യക്ഷന്‍ ജസ്‌റ്റിസ് മാർക്കണ്ഡേയ കട്ജു. 1947ലെ വിഭജനത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമാണ് ബാബരി മസ്ജിദ് തകര്‍ത്ത സംഭവമെന്നാണ് കട്ജു ട്വീറ്റ് ചെയ്‌തത്.
‘28 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഒരു ഡിസംബര്‍ 6ന്, ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടു. 1947ലെ വിഭജനത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമായിട്ടാണ് ഞാന്‍ ഇതിനെ കണക്കാക്കുന്നത്’- കട്ജുവിന്റെ ട്വീറ്റില്‍ പറയുന്നു.
1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ അയോധ്യയിലെ ബാബറി മസ്ജിദ് പൊളിക്കുന്നത്. രണ്ടായിരത്തില്‍ അധികം ആളുകള്‍ക്കാണ് കലാപത്തില്‍ ജീവന്‍ നഷ്‌ടമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്‍കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി തുടങ്ങിയ മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ കേസില്‍ പ്രതികളായിരുന്നു.
കേസില്‍ വര്‍ഷങ്ങളായി നടന്ന അന്വേഷണത്തിന്റെയും വാദങ്ങളുടെയും ഒടുവില്‍ ഈ കഴിഞ്ഞ സെപ്റ്റംബര്‍ 30നാണ് കേസില്‍ ലഖ്‌നൗ സിബിഐ പ്രത്യേക കോടതി അന്തിമ വിധി പറഞ്ഞത്. ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ബിജെപി മുതിര്‍ന്ന നേതാക്കാള്‍ അടക്കമുള്ള പ്രതികളില്‍ ജീവിച്ചിരിക്കുന്ന 32 പേരേയും കുറ്റവിമുക്‌തരാക്കി ആയിരുന്നു കോടതി വിധി.
ബാബറി മസ്ജിദ് തകര്‍ത്തതില്‍ ഒരു ഗൂഢാലോചനയും നടന്നില്ലെന്നും വളരെ ആകസ്‌മികമായാണ് മസ്ജിദ് തകര്‍ക്കപ്പെട്ടതെന്നും നിരീക്ഷിച്ച കോടതി, കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ക്കുന്ന സമയത്ത് നേതാക്കള്‍ തടയാനാണ് ശ്രമിച്ചെതെന്നും പറഞ്ഞു. കോടതി വിധിക്കെതിരെ സാമൂഹ്യ- സാംസ്‌കാരിക രംഗത്തുള്ളവരും മനുഷ്യാവകാശ പ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
Also Read: ചൊവ്വാഴ്‌ചയിലെ ഭാരത് ബന്ദിന് കോൺഗ്രസ് പിന്തുണ