ലണ്ടൻ: രത്‌നവ്യാപാരി നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാനുള്ള ഉത്തരവിൽ ജസ്‌റ്റിസ് മാർക്കണ്ഡേയ കട്‌ജുവിന് വെസ്‌റ്റ് മിൻസ്‌റ്റർ കോടതിയുടെ രൂക്ഷവിമർശനം. ഇന്ത്യയിൽ നീരവ് മോദിക്ക് നീതിയുക്‌തമായ വിചാരണ ലഭിക്കില്ലെന്നത് ഉൾപ്പടെ കട്‌ജു ഉയർത്തിയ വാദങ്ങൾ കോടതി തള്ളി.
ജസ്‌റ്റിസ് മാർക്കണ്ഡേയ കട്‌ജുവിന് വ്യക്‌തിപരമായ അജണ്ടയാണെന്നും കോടതി കൂട്ടിച്ചേർത്തു. ഇന്ത്യൻ സുപ്രീം കോടതിയിലെ മുൻ ജഡ്‌ജിയെ വിദേശത്തെ കോടതി വിമർശിക്കുന്നത് അപൂർവമാണ്.
നീരവ് മോദിക്ക് വേണ്ടി വിദഗ്‌ധ സാക്ഷിയെന്ന മട്ടിലാണ് മുൻ സുപ്രീംകോടതി ജഡ്‌ജി മാർക്കണ്ഡേയ കട്‌ജു ലണ്ടനിലെ വെസ്‌റ്റ് മിൻസ്‌റ്റെർ കോടതിയെ സമീപിച്ചത്. നീരവ് മോദി ഇന്ത്യയിൽ മാദ്ധ്യമ വിചാരണ നേരിടുന്ന വ്യക്‌തിയാണെന്നും നീതിയുക്‌തവും സ്വതന്ത്ര്യവുമായ വിചാരണ ഇയാൾക്ക് ലഭിക്കില്ലെന്നും കട്‌ജു വാദങ്ങൾ ഉയർത്തിയിരുന്നു. ഇന്ത്യൻ ജുഡീഷ്യറി രാഷ്‌ട്രീയവൽക്കരിക്കപ്പെട്ടുവെന്നും അഴിമതിയാണെന്നും കട്‌ജു ആരോപിച്ചു. ബിജെപി സർക്കാർ നീരവിനെ ബലിയാടാക്കാൻ നോക്കുകയാണെന്നും കട്‌ജു കുറ്റപ്പെടുത്തി.
അതേസമയം, കട്‌ജുവിന്റെ വാദങ്ങളെ രൂക്ഷമായാണ് വെസ്‌റ്റ് മിൻസ്‌റ്റെർ കോടതി നേരിട്ടത്. മുൻ സുപ്രീം കോടതി ജഡ്‌ജി ഹാജരാക്കിയ തെളിവുകൾ വസ്‌തുനിഷ്‌ഠവും വിശ്വാസയോഗ്യവുമല്ല. ഇന്ത്യൻ ജുഡീഷ്യറിയിൽ അഴിമതിയുണ്ടെന്ന കട്‌ജുവിന്റെ ആരോപണത്തിന് തെളിവില്ലെന്നും കോടതി വ്യക്‌തമാക്കി.
Read also: കെജ്‌രിവാളിന്റെ സുരക്ഷ വെട്ടിക്കുറച്ചെന്ന് ഡെൽഹി സർക്കാർ; നിഷേധിച്ച് കേന്ദ്രം