ന്യൂഡെൽഹി: വായ്‌പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവര്‍ 18,000 കോടി ബാങ്കുകള്‍ക്ക് തിരികെ നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്.
സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമവുമായി ബന്ധപ്പെട്ട വിവിധ കേസുകളില്‍ ഉള്‍പ്പെട്ടിരിക്കുന്നതിന് 67,000 കോടി രൂപയാണെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ പറഞ്ഞു. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് നിലവില്‍ 4700 കേസുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അന്വേഷിക്കുകയാണ്. ഓരോ വര്‍ഷവും കേസുകളുടെ എണ്ണം വര്‍ധിക്കുകയാണ്.
2015-16ല്‍ 111 കേസുകളാണ് രജിസ്‌റ്റർ ചെയ്‌തത്. 2020-21ല്‍ 981 കേസുകൾ രജിസ്‌റ്റർ ചെയ്‌തെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ അടിസ്‌ഥാനത്തില്‍ ഇഡി രജിസ്‌റ്റർ ചെയ്യുന്ന കേസുകളില്‍ നടത്തുന്ന അന്വേഷണം, വസ്‌തുക്കളും ആസ്‌തികളും കണ്ടുകെട്ടല്‍ എന്നിവയിലെ അധികാരം സംബന്ധിച്ച വിവിധ കേസുകൾ പരിഗണിക്കവെയാണ് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ ഈ കണക്കുകള്‍ സുപ്രീം കോടതിയില്‍ വിശദീകരിച്ചത്.
Most Read: അവസാനം അഭിനയിച്ചത് മമ്മൂട്ടിക്കും നവ്യക്കുമൊപ്പം; സിനിമകളെത്തും മുൻപ് മടക്കം