ന്യൂഡെൽഹി: കോടതിയലക്ഷ്യ കേസിൽ വിവാദ വ്യവസായി വിജയ് മല്യക്ക് നാല് മാസം തടവും 2000 രൂപ പിഴയും വിധിച്ചു. സുപ്രീം കോടതിയാണ് ശിക്ഷ വിധിച്ചത്. കോടതി ഉത്തരവ് ലംഘിച്ചു 2017ൽ മകൾക്ക് 40 ദശലക്ഷം ഡോളർ കൈമാറിയെന്ന കേസിലാണ് വിധി. ഈ തുക നാലാഴ്‌ചക്കകം പലിശയടക്കം ചേർത്ത് തിരിച്ചടക്കാൻ കോടതി ഉത്തരവിട്ടു.
അടച്ചില്ലെങ്കിൽ കണ്ടുകെട്ടൽ നടപടികളിലേക്ക് അധികൃതർക്ക് കടക്കാമെന്നും കോടതി നിർദ്ദേശം നൽകി. ജസ്‌റ്റിസ് യുയു ലളിത്, ജസ്‌റ്റിസ് രവീന്ദ്ര ഭട്ട്, ജസ്‌റ്റിസ് പിഎസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. മല്യ കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. ബ്രിട്ടനിലേക്ക് ഒളിച്ചുകടന്ന മല്യയുടെ അഭാവത്തിലാണ് കേസിൽ വിചാരണ പൂർത്തിയാക്കിയത്.
സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റക്കാരനായി രാജ്യം വിട്ട് നിൽക്കേയാണ് വിവിധ മാർഗങ്ങളിലൂടെ ഇന്ത്യയിലും വിദേശത്തുമായി സൂക്ഷിച്ചിരുന്ന പണം മല്യ മകളുടെ പേരിലേക്ക് മാറ്റിയത്. കഴിഞ്ഞ ഹിയറിംഗിൽ കോടതി മല്യയ്‌ക്ക് മറുപടി നൽകാനുള്ള അവസാന അവസരം നൽകിയിരുന്നു. കോടതിയലക്ഷ്യ കേസിൽ കുറ്റക്കാരനായ വ്യക്‌തി നേരിട്ടോ അല്ലാതേയോ ഹാജരാകാനാണ് സമയം നൽകിയിരിക്കുന്നത്.
കോടതിയുടെ തീരുമാനത്തിനെതിരെ മല്യ നൽകിയ പുനഃപരിശോധനാ ഹരജിയും സുപ്രീം കോടതി തള്ളിയിരുന്നു. നിലവിൽ ബ്രിട്ടണിലുള്ള മല്യയെ ഇതുവരെ കൈമാറിയിട്ടില്ല. 9000 കോടിയുടെ ബാങ്ക് തട്ടിപ്പാണ് മല്യ നടത്തിയത്. തന്റെ മദ്യ വ്യാപാരത്തിനൊപ്പം കിംഗ്‌ഫിഷർ വിമാനക്കമ്പിയുടെ ഇടപാടുകളിലും ബാങ്കുകളെ വഞ്ചിച്ചുവെന്ന് മല്യക്കെതിരെ ആരോപണമുണ്ട്.
Most Read: ആക്രിക്കാരന്റെ ചവിട്ടേറ്റ് ഗൃഹനാഥൻ മരിച്ച സംഭവം; പ്രതി പിടിയിൽ